എഡ്മന്റൺ: കാനഡയിലെ ആശുപത്രിയിൽ എട്ടു മണിക്കൂറിലധികം ചികിത്സയ്ക്കായി കാത്തിരിക്കെ ഹൃദയാഘാതം മൂലം അന്തരിച്ച മലയാളി പ്രശാന്ത് ശ്രീകുമാറിന് നീതി തേടി ഭാര്യ നീഹാരിക രംഗത്ത്. എഡ്മന്റണിലുള്ള ഗ്രേ നൺസ് ആശുപത്രിയിൽ നടന്ന ദാരുണമായ സംഭവം കനേഡിയൻ മലയാളി സമൂഹത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.
തീവ്രമായ ശാരീരിക അസ്വസ്ഥതകളുമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയതായിരുന്നു പ്രശാന്ത്. എന്നാൽ അത്യാഹിത വിഭാഗത്തിലെ തിരക്കും ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയും കാരണം എട്ടു മണിക്കൂറിലധികം അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. ചികിത്സ ലഭ്യമാകുന്നതിന് മുൻപ് തന്നെ ഹൃദയാഘാതം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.
ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ വംശീയതയോ അനാസ്ഥയോ ഉണ്ടോ എന്ന് സംശയിക്കുന്നതായി ഭാര്യ നീഹാരിക കനേഡിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു. “ഞങ്ങൾ കാനഡയിലെ പൗരന്മാരാണ്, ഇവിടെ ജോലി ചെയ്യുകയും വലിയ തുക നികുതിയായി അടയ്ക്കുകയും ചെയ്യുന്നവരാണ്. എന്നാൽ പ്രശാന്തിന് വൈദ്യസഹായം ഏറ്റവും അത്യാവശ്യമായി വന്ന ഒരേയൊരു ഘട്ടത്തിൽ അത് ലഭിച്ചില്ല.” – നീഹാരിക പറഞ്ഞു.
മൂന്ന് മക്കളുമായി താൻ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയാത്ത അവസ്ഥയിലാണെന്ന് അവർ വിതുമ്പലോടെ കൂട്ടിച്ചേർത്തു. കാനഡയിലെ ആരോഗ്യ സംവിധാനങ്ങളുടെ മെല്ലെപ്പോക്കിനെതിരെയും അത്യാഹിത വിഭാഗങ്ങളിലെ നീണ്ട കാത്തിരിപ്പിനെതിരെയും വലിയ പ്രതിഷേധമാണ് ഈ സംഭവത്തെത്തുടർന്ന് ഉയരുന്നത്. കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tragic death of Prashant Sreekumar in Canada due to alleged hospital negligence



