തെഗുസിഗാൽപ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശനമായ കുടിയേറ്റ വിരുദ്ധ നയങ്ങളും നാടുകടത്തൽ നടപടികളും മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ അമേരിക്കൻ ഏജൻസികൾ കൂട്ടമായി പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹോണ്ടുറാസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് പുറപ്പെടാനിരുന്ന പലരും താൽക്കാലികമായി യാത്ര മാറ്റിവെച്ചതായാണ് റിപ്പോർട്ട്.
കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾ ഫലം കാണുന്നതായാണ് പ്രാഥമിക വിലയിരുത്തൽ. യാത്ര കുറഞ്ഞെങ്കിലും അമേരിക്കയിൽ നിലവിൽ കഴിയുന്ന ഹോണ്ടുറാസ് സ്വദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ (Remittances) അളവിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും നാടുകടത്തപ്പെട്ടേക്കാം എന്ന ഭയമാണ് ഇതിന് പ്രധാന കാരണം. പിടിയിലാകുന്നതിന് മുൻപ് പരമാവധി പണം നാട്ടിലെത്തിക്കാനുള്ള തിരക്കിലാണ് തൊഴിലാളികൾ.
ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ഹോണ്ടുറാസിലേക്കുള്ള പണമൊഴുക്കിൽ 26 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. 2024-ൽ ആകെ ലഭിച്ച 9.7 ബില്യൺ ഡോളറിന് പകരം, ഈ വർഷം ആദ്യ ഒൻപത് മാസങ്ങളിൽ തന്നെ പണമൊഴുക്ക് 10.1 ബില്യൺ ഡോളർ കടന്നു. അമേരിക്കയിൽ നിർമ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവർ തങ്ങളുടെ ദൈനംദിന ചെലവുകൾ കുറച്ച് ബാക്കി തുക മുഴുവൻ നാട്ടിലേക്കയക്കുകയാണ്. മാസം 500 ഡോളർ അയച്ചിരുന്നവർ ഇപ്പോൾ ആഴ്ചയിൽ 300 ഡോളർ വരെ അയക്കുന്നുണ്ടെന്ന് കുടിയേറ്റക്കാർ വ്യക്തമാക്കുന്നു.
തങ്ങൾ തടങ്കൽ കേന്ദ്രങ്ങളിലാകുകയോ നാടുകടത്തപ്പെടുകയോ ചെയ്താൽ നാട്ടിലുള്ള കുടുംബം പട്ടിണിയിലാകാതിരിക്കാനുള്ള മുൻകരുതലായാണ് ഈ നീക്കം. ഭൂമി വാങ്ങാനും വീട് നിർമ്മാണത്തിനുമായാണ് ഭൂരിഭാഗം പേരും പണം നീക്കിവെക്കുന്നത്. അതിർത്തി കടത്തുന്ന ഏജന്റുമാരുടെ (Coyotes) നിരക്ക് കുത്തനെ ഉയർന്നതും കുടിയേറ്റം കുറയാൻ കാരണമായിട്ടുണ്ട്. ഒരാളെ അതിർത്തി കടത്തുന്നതിന് മുൻപ് 12,000 ഡോളർ വാങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 25,000 മുതൽ 30,000 ഡോളർ വരെയാണ് ഈടാക്കുന്നത്.
ഇത്രയും വലിയ തുക നൽകാൻ സാധിക്കാത്തതും പിടിക്കപ്പെട്ടാൽ പണം നഷ്ടപ്പെടുമെന്ന ഭീതിയും പലരെയും പിന്തിരിപ്പിക്കുന്നു. കുടിയേറ്റ നയങ്ങളിലെ കാർക്കശ്യം മനുഷ്യക്കടത്ത് സംഘങ്ങളുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹോണ്ടുറാസിലെ പുതിയ ഭരണകൂടം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് പലരും. എങ്കിലും രാജ്യത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടരുന്നിടത്തോളം കാലം ഇത്തരം നിയന്ത്രണങ്ങൾ കൊണ്ട് കുടിയേറ്റം പൂർണ്ണമായി തടയാനാവില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ കുടിയേറ്റ പദ്ധതികൾ റദ്ദാക്കാനല്ല, മറിച്ച് താൽക്കാലികമായി നീട്ടിവെക്കാൻ മാത്രമേ സഹായിക്കൂ എന്നാണ് കുടിയേറ്റം ലക്ഷ്യമിടുന്നവരുടെ പക്ഷം.
Fearing deportation, Hondurans in the US send more cash home than ever before
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



