കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്ന് ഫോറൻസിക് പരിശോധനാ ഫലം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്ന കേസിൽ പുറത്തുവന്ന റിപ്പോർട്ട് പൊലീസിന് കനത്ത തിരിച്ചടിയായി. ഹോട്ടൽ മുറിയിൽ നടന്ന പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത് വലിയ രീതിയിൽ വിവാദമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കൊച്ചി നോർത്തിലെ ഹോട്ടലിൽ ഡാൻസാഫ് സംഘം നടത്തിയ ‘ഓപ്പറേഷൻ ഡി ഹണ്ടിനിടെ’ ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഷൈൻ ടോം ചാക്കോ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ജനൽ വഴി ഇറങ്ങി ഓടിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. സംഭവത്തെത്തുടർന്ന് താരത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈൻ ടോം ചാക്കോയ്ക്ക് ബന്ധമില്ലെന്ന് എക്സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ കേസിൽ പിടിയിലായ തസ്‌ലീമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ഷൈനെ വിളിപ്പിച്ചിരുന്നു. താൻ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയിലാണെന്നും അന്ന് ഷൈൻ മൊഴി നൽകിയിരുന്നു.
എക്സൈസിന്റെ ‘വിമുക്തി’ പദ്ധതിയുടെ ഭാഗമായി ഷൈൻ ടോം ചാക്കോ ലഹരി ചികിത്സ തേടിയിരുന്നു. ലഹരി വിമുക്തിക്കായി ഷൂട്ടിംഗ് മാറ്റിവെച്ച് താരം ചികിത്സയിലാണെന്ന് മൊഴി നൽകിയതിനെത്തുടർന്നാണ് ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് ക്ലീൻ ചിറ്റ് നൽകിയത്. ഇപ്പോൾ പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ടും ഷൈനിന് അനുകൂലമായതോടെ കേസിലെ പോലീസ് നടപടികൾ അപ്രസക്തമായിരിക്കുകയാണ്.
കേരളത്തിൽ വലിയ വാർത്താ പ്രാധാന്യം നേടിയ കേസായിരുന്നു ഇത്. ലഹരി ഇടപാടുകാരുമായി സാമ്പത്തിക ബന്ധമില്ലെന്ന ഷൈനിന്റെ വാദം ശരിവെക്കുന്ന രീതിയിലാണ് ഫോറൻസിക് റിപ്പോർട്ടും എക്സൈസിന്റെ മുൻപത്തെ നിഗമനങ്ങളും. അതേസമയം, ഹോട്ടലിൽ നടന്ന പരിശോധനയ്ക്കിടെ താരം എന്തിനാണ് ഇറങ്ങിയോടിയത് എന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
There is no evidence that Shine Tom Chacko used drugs; Forensic report out



