വാഷിംഗ്ടൺ: നോർത്ത് അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാർ (USMCA) നിലനിർത്തുന്നതിനായി കാനഡയ്ക്ക് മുന്നിൽ കർശന നിബന്ധനകളുമായി അമേരിക്ക. നിലച്ചുപോയ വ്യാപാര ചർച്ചകൾ പുനരാരംഭിക്കണമെങ്കിൽ ഡയറി, ഡിജിറ്റൽ മേഖലകളിൽ കാനഡ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ വ്യക്തമാക്കി. കോൺഗ്രസ് സമിതിക്ക് മുന്നിലാണ് അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ അദ്ദേഹം വിശദീകരിച്ചത്.
വ്യാപാര കരാറിൽ നിന്ന് പിന്മാറുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്ന പശ്ചാത്തലത്തിലാണ് യുഎസ് നിലപാട് കടുപ്പിച്ചത്. കാനഡയിലെ ഡയറി സപ്ലൈ മാനേജ്മെന്റ് സംവിധാനം ഉടനടി പരിഷ്കരിക്കണമെന്നതാണ് അമേരിക്കയുടെ പ്രധാന ആവശ്യം. നിലവിലെ ഇറക്കുമതി നിയന്ത്രണങ്ങൾ മൂലം യുഎസ് പാൽ ഉൽപ്പന്നങ്ങൾക്ക് കാനഡയിൽ അർഹമായ വിപണി ലഭിക്കുന്നില്ലെന്നും ഇത് അന്യായമാണെന്നും ജാമിസൺ ഗ്രീർ ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ മേഖലയിലെ നിയന്ത്രണങ്ങളാണ് മറ്റൊരു തർക്കവിഷയം. നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ തുടങ്ങിയ അമേരിക്കൻ പ്ലാറ്റ്‌ഫോമുകൾ കാനഡയിലെ പ്രാദേശിക കലാകാരന്മാരെയും അവരുടെ സൃഷ്ടികളെയും നിർബന്ധമായും പ്രോത്സാഹിപ്പിക്കണമെന്ന് കാനഡ നിയമം (ഓൺലൈൻ സ്ട്രീമിംഗ് ആക്ട്) കൊണ്ടുവന്നിരുന്നു. ഇത് അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടിയാണെന്നും ഈ നിയമത്തിൽ മാറ്റം വരുത്തണമെന്നുമാണ് യുഎസ് ആവശ്യപ്പെടുന്നത്. കൂടാതെ, ഗൂഗിളും ഫേസ്ബുക്കും കാനഡയിലെ വാർത്താ മാധ്യമങ്ങൾക്ക് പണം നൽകണമെന്ന നിയമത്തിലും അമേരിക്ക അതൃപ്തി അറിയിച്ചിട്ടുണ്ട്. സമാനമായി, വാർത്തകൾക്ക് പണം നൽകണമെന്ന ‘ഓൺലൈൻ ന്യൂസ് ആക്ട്’ അമേരിക്കൻ ടെക് കമ്പനികളോടുള്ള വിവേചനമാണെന്നും യുഎസ് ആരോപിക്കുന്നു.
മദ്യവ്യാപാരത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്നതാണ് അമേരിക്കയുടെ മറ്റൊരു പ്രധാന ആവശ്യം. നേരത്തെ അമേരിക്ക കാനഡയ്ക്ക് മേൽ നികുതി വർധിപ്പിച്ചപ്പോൾ, അതിന് തിരിച്ചടിയായി കാനഡയിലെ പല സംസ്ഥാനങ്ങളും അമേരിക്കൻ മദ്യത്തിന്റെ വിൽപ്പന തടഞ്ഞിരുന്നു. ഈ നിയന്ത്രണം കാരണം അമേരിക്കൻ മദ്യക്കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാകുന്നുണ്ട്. അതിനാൽ ഈ വിലക്ക് പിൻവലിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. കൂടാതെ, ആൽബർട്ടയും മോണ്ടാനയും തമ്മിലുള്ള വൈദ്യുതി തർക്കത്തിന് പരിഹാരം കാണണമെന്നും യുഎസ് ആവശ്യപ്പെട്ടു.
അതേസമയം, പാൽ ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ രാജ്യത്തെ കർഷകരുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്നും അതിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നുമാണ് കാനഡയുടെ നിലപാട്. നിലവിലെ വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും ഗുണകരമാണെങ്കിലും, അമേരിക്ക ഉന്നയിച്ച ഈ കർശന നിബന്ധനകളിൽ കാനഡ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവിയിലെ സാമ്പത്തിക ബന്ധം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Demand for change; America sets strict conditions for Canada



