വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ‘അലർട്ട് റെഡി’ എന്ന മൊബൈൽ അടിയന്തര സന്ദേശ സംവിധാനം ഉപയോഗിക്കുന്നതിൽ പ്രവിശ്യാ സർക്കാർ വിമുഖത കാട്ടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച അബോട്ട്സ്‌ഫോർഡിൽ ഉണ്ടായ പ്രളയസമയത്ത് നൂറുകണക്കിന് ആളുകളോട് വീടൊഴിയാൻ ആവശ്യപ്പെട്ടെങ്കിലും ഇത്തരത്തിലുള്ള ഒരു മൊബൈൽ മുന്നറിയിപ്പും നൽകിയില്ല. മറ്റു പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോൾ ബി.സി. ഈ സംവിധാനം വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഉപയോഗിക്കുന്നത്.
പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യപ്പെട്ടാൽ മാത്രമേ അലർട്ട് അയക്കൂ എന്നതാണ് പ്രവിശ്യാ സർക്കാരിന്റെ നയം. എന്നാൽ പ്രവിശ്യാ ഭരണകൂടമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് ഭൂരിഭാഗം മുൻസിപ്പാലിറ്റികളും കരുതുന്നത്. ഈ ആശയക്കുഴപ്പം ദുരന്തസമയത്ത് മുന്നറിയിപ്പുകൾ വൈകുന്നതിന് കാരണമാകുന്നുവെന്ന് സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 2025-ൽ ഒന്റാരിയോ 230-ഉം ആൽബർട്ട 72-ഉം അലർട്ടുകൾ അയച്ചപ്പോൾ ബ്രിട്ടീഷ് കൊളംബിയയിൽ വെറും 12 എണ്ണം മാത്രമാണ് രേഖപ്പെടുത്തിയത്.
അപകട മേഖലയിലുള്ളവർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകാൻ സെൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ചുള്ള ഈ സംവിധാനം വഴി സാധിക്കുമെന്ന് സാങ്കേതിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നഗരത്തിലെ മുഴുവൻ ആളുകളിലും പരിഭ്രാന്തി പടരുമെന്ന ആശങ്കയിലാണ് അധികൃതർ ഇത് ഒഴിവാക്കുന്നത്. അബോട്ട്സ്‌ഫോർഡിൽ രക്ഷാപ്രവർത്തകർ നേരിട്ടെത്തിയാണ് ആളുകൾക്ക് ഒഴിഞ്ഞുപോകുാനുള്ള നിർദ്ദേശം നൽകിയത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും അത്യാധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ജീവൻ രക്ഷിക്കാൻ അടിയന്തര നടപടി ആവശ്യമുള്ള സാഹചര്യങ്ങളിൽ മാത്രമാണ് ബി.സി. എമർജൻസി അലർട്ടുകൾ പുറപ്പെടുവിക്കുന്നതെന്ന് അടിയന്തര സാഹചര്യ വകുപ്പ് മന്ത്രി കെല്ലി ഗ്രീൻ അറിയിച്ചു. നിലവിൽ സുനാമി മുന്നറിയിപ്പുകൾക്ക് പുറമെ മറ്റ് ദുരന്തങ്ങൾക്കും ഈ സംവിധാനം ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും സമീപകാലത്തുണ്ടായ കാട്ടുതീ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഇത് പ്രയോജനപ്പെടുത്തിയിരുന്നില്ല. ഭരണകൂടം കൂടുതൽ ക്രിയാത്മകമായി ഈ സംവിധാനം കൈകാര്യം ചെയ്യണമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Silent ‘Alert Ready’ even during a disaster; B.C. Government’s emergency alert system heavily criticized



