വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ 50% താരിഫ് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയം കോൺഗ്രസിൽ അവതരിപ്പിച്ച് നിയമനിർമ്മാതാക്കൾ. ഈ ‘അപകടകരമായ താരിഫ് തന്ത്രം’ ഉൽപ്പാദനക്ഷമത കുറയ്ക്കുന്നതും ‘നിർണ്ണായക പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നതും’ ആണെന്ന് അവർ വാദിച്ചു. നോർത്ത് കരോലൈനയിൽ നിന്നുള്ള പ്രതിനിധി ഡെബോറ റോസ്, ടെക്സസിൽ നിന്നുള്ള മാർക്ക് വീസെ, ഇല്ലിനോയിസിൽ നിന്നുള്ള രാജാ കൃഷ്ണമൂർത്തി എന്നിവരാണ് ട്രംപിന്റെ ദേശീയ അടിയന്തിരാവസ്ഥാ പ്രഖ്യാപനം അവസാനിപ്പിക്കാനുള്ള പ്രമേയം ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചത്. ട്രംപിന്റെ പ്രഖ്യാപനം അനുസരിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% വരെ താരിഫ് ചുമത്താൻ അധികാരം നൽകുന്നതാണ്.
ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് (IEEPA) പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ താരിഫ് ചുമത്താൻ ട്രംപ് ഉപയോഗിച്ച ദേശീയ അടിയന്തിരാവസ്ഥ അവസാനിപ്പിക്കാനാണ് ഈ പ്രമേയം ലക്ഷ്യമിടുന്നത്. മുൻപ് ചുമത്തിയ താരിഫുകൾക്ക് പുറമെ ഓഗസ്റ്റ് 27-ന് നിലവിൽ വന്ന 25% ‘ദ്വിതീയ’ നികുതികൾ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഈ നടപടികൾ ഒരുമിച്ച് ചേർന്നാണ് പല ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും 50% താരിഫിലേക്ക് നയിച്ചത്. ഇന്ത്യയുമായുള്ള ബന്ധം ദുർബലപ്പെടുത്തുന്നതും, വിതരണ ശൃംഖലയെ തകർക്കുന്നതും, അമേരിക്കൻ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതും, ഉപഭോക്താക്കൾക്ക് ചെലവ് വർദ്ധിപ്പിക്കുന്നതുമാണ് ഈ താരിഫ് തന്ത്രമെന്ന് അവതാരകരിൽ ഒരാളായ രാജാ കൃഷ്ണമൂർത്തി പ്രസ്താവിച്ചു.
ട്രംപിൻ്റെ താരിഫ് നയങ്ങൾ യു.എസ്.-ഇന്ത്യ ബന്ധത്തിന് ഭീഷണിയാണെന്നും നോർത്ത് കരോലൈന പോലുള്ള സംസ്ഥാനങ്ങളിലെ വ്യാപാര ബന്ധങ്ങളെയും തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും ഈ നിയമനിർമ്മാതാക്കൾ അഭിപ്രായപ്പെടുന്നു. ഈ താരിഫുകൾ അവസാനിപ്പിച്ചാൽ മാത്രമേ ഇരു രാജ്യങ്ങൾക്കും പൊതുവായ സാമ്പത്തിക, സുരക്ഷാ ആവശ്യങ്ങൾക്കായി ഫലപ്രദമായി ഇടപെഴകാൻ സാധിക്കൂ. പ്രസിഡൻ്റിൻ്റെ ഏകപക്ഷീയമായ വ്യാപാര നയങ്ങൾ തടയുന്നതിനും വ്യാപാര വിഷയങ്ങളിലെ കോൺഗ്രസിൻ്റെ ഭരണഘടനാപരമായ അധികാരം തിരിച്ചുപിടിക്കാനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US House of Representatives passes resolution to end 50% tariff on India



