കൊച്ചി: 2017-ലെ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന് (വെള്ളിയാഴ്ച). എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക. കേസിന്റെ ഗൗരവം പരിഗണിച്ച്, കുറ്റക്കാർക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഒന്നുമുതൽ ആറുവരെ പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ ബി, വിജേഷ് വിപി, സലീം എച്ച്, പ്രദീപ് എന്നിവർക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുക.
പ്രതികളെ രാവിലെ 11 മണിക്ക് മുമ്പായി ജയിലിൽ നിന്ന് കോടതിയിൽ എത്തിക്കും. ശിക്ഷയെക്കുറിച്ച് അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് കേട്ട ശേഷം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗ്ഗീസ് ശിക്ഷാവിധി പ്രഖ്യാപിക്കും. ബലാത്സംഗം, ഗൂഢാലോചന, പ്രേരണ തുടങ്ങിയ ഒന്നിലധികം കുറ്റങ്ങൾക്ക് ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജ കുമാർ ആവശ്യപ്പെടും. വിചാരണ വേളയിൽ ഇതിനായുള്ള തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തെയും മലയാള സിനിമാ മേഖലയെയും പിടിച്ചുകുലുക്കിയ ഈ സംഭവം ഏകദേശം എട്ട് വർഷങ്ങൾക്ക് മുമ്പാണ് നടന്നത്. ഡിസംബർ 8-ന് കോടതി കേസിൽ വിധി പ്രസ്താവിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (2017-ലെ നിലവിലുള്ളത്) ഗുരുതരമായ വകുപ്പുകൾ പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കോടതി ഈ ആറുപേരെ കുറ്റക്കാരായി കണ്ടെത്തിയത്. ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും പങ്കുവെക്കുകയും ചെയ്തതിന് പൾസർ സുനിയെ ഐടി ആക്ടിലെ സെക്ഷൻ 66(E), 67(A) പ്രകാരവും അധികമായി ശിക്ഷിച്ചിട്ടുണ്ട്. തെളിവുകൾ നശിപ്പിച്ചതിന് മാർട്ടിൻ ആന്റണിയും കുറ്റക്കാരനാണെന്ന് കണ്ടെത്തി.
എട്ടാംപ്രതി നടൻ ദിലീപിനെ കേസിൽ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങൾ ഇന്ന് പുറത്തുവരുന്ന വിധിന്യായത്തിൽനിന്ന് പൊതുസമൂഹത്തിന് അറിയാൻ സാധിക്കും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തിൽ കോടതിയുടെ നിഗമനം എന്താണെന്ന് വിധിന്യായത്തിൽ വ്യക്തമാകും. കുറ്റം ചെയ്തിട്ടില്ലെന്നു കോടതിക്കു ബോധ്യപ്പെടുമ്പോഴോ തെളിവുകൾ കണ്ടെത്തി കുറ്റം സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുമ്പോഴോ ആണ് പ്രതിയെ കുറ്റവിമുക്തനാകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Sentencing in actress attack case today! The reason for Dileep's release will also be revealed



