മാനിറ്റോബ: മാനിറ്റോബയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഫീനിക്സ് സിൻക്ലയർ കൊലപാതക കേസിലെ പ്രതിയായ അമ്മയ്ക്ക് ജയിലിൽ നിന്ന് പുറത്തുപോകാൻ അനുമതി. അഞ്ചുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സാമന്ത കെമാച്ച് എന്ന യുവതിക്കാണ് കാനഡയിലെ പരോൾ ബോർഡ് ‘എസ്കോർട്ടഡ് അവധി’ (Escorted Absences) അനുവദിച്ചത്.
2005ലാണ് അഞ്ചുവയസ്സുകാരിയായ ഫീനിക്സ് സിൻക്ലയറിൻ്റെ കൊലപാതകം നടന്നത്. അമ്മ സാമന്ത കെമാച്ചും അന്നത്തെ കാമുകനായ കാൾ മക്കെയ്‌യുമായിരുന്നു പ്രതികൾ. 2008-ൽ ഒന്നാം ക്ലാസ് കൊലപാതകത്തിന് ശിക്ഷിച്ചു. 25 വർഷത്തിന് ശേഷം മാത്രം പരോളിന് അർഹതയുള്ള ജീവപര്യന്തം തടവാണ് ഇരുവർക്കും വിധിച്ചത്. കുടുംബാംഗങ്ങളെ സന്ദർശിക്കാനും തദ്ദേശീയരായ മുതിർന്ന വ്യക്തിയുമായി (Indigenous Elder) കൂടിക്കാഴ്ച നടത്താനും വേണ്ടിയുള്ള 11 ‘എസ്കോർട്ടഡ് അവധികളാണ്’ പരോൾ ബോർഡ് ഇവർക്ക് അനുവദിച്ചത്. കെമാച്ചിൻ്റെ കുറ്റകൃത്യത്തിൻ്റെ ക്രൂരത അവഗണിക്കാൻ കഴിയില്ലെങ്കിലും, ജയിൽവാസത്തിൻ്റെ തുടക്കം മുതൽ ഇവർ കാര്യമായ മാറ്റങ്ങൾ കാണിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുന്നുണ്ടെന്ന് ബോർഡ് വിലയിരുത്തി.
വിചാരണ വേളയിൽ, വീടിൻ്റെ ബേസ്മെൻ്റിൽ ഫീനിക്സിനെ പൂട്ടിയിടുകയും, എയർ ഗൺ ഉപയോഗിച്ച് വെടിവെയ്ക്കുകയും, സ്വന്തം ഛർദ്ദി കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തതടക്കമുള്ള ക്രൂരമായ പീഡനങ്ങളാണ് കുട്ടി നേരിട്ടതെന്ന് കോടതിയിൽ തെളിഞ്ഞിരുന്നു.ഫീനിക്സിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് കുഴിച്ചിടുകയും, മാസങ്ങളോളം കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീർത്ത് ക്ഷേമപദ്ധതിയുടെ പണം കൈപ്പറ്റുകയും ചെയ്തിരുന്നു. ഫീനിക്സിൻ്റെ മരണം ഒൻപത് മാസത്തോളം ശ്രദ്ധിക്കപ്പെടാതെ പോയത് വലിയ പൊതു അന്വേഷണങ്ങൾക്ക് വഴിവെക്കുകയും സാമൂഹ്യ പ്രവർത്തകർക്ക് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച പറ്റിയതായി കണ്ടെത്തുകയും ചെയ്തിരുന്നു. കെമാച്ചിന് അവധി അനുവദിക്കുന്നതിനെതിരെ നിരവധി സാമൂഹ്യപ്രവർത്തകരുടെ ശക്തമായ എതിർപ്പുണ്ടായിരുന്നുവെന്നും പരോൾ ബോർഡ് രേഖപ്പെടുത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mother convicted of killing Phoenix Sinclair granted escorted absences from prison



