ഒന്റാറിയോ: സന്ദർശക വീസയിൽ കാനഡയിലെത്തിയ 51 വയസ്സുകാരനായ ഇന്ത്യൻ പൗരൻ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി. ഒന്റാറിയോയിൽ വെച്ച് ജഗ്ജിത് സിങ് എന്നയാളാണ് പിടിയിലായത്. ഇയാളെ ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തും. കൂടാതെ, കാനഡയിൽ വീണ്ടും പ്രവേശിക്കുന്നതിൽ നിന്നും ഇയാൾക്ക് വിലക്ക് ഏർപ്പെടുത്തും. കഴിഞ്ഞ ജൂലൈയിലാണ് പേരക്കുട്ടിയെ കാണുന്നതിനായി ജഗ്ജിത് സിങ് കാനഡയിൽ എത്തിയത്. രാജ്യത്ത് എത്തിയതിന് ശേഷം സാർണിയ പ്രദേശത്തെ ഒരു ഹൈസ്കൂളിന് സമീപം ഇയാൾ സ്ഥിരമായി പുകവലിക്കാൻ പോയിരുന്നു. സ്കൂൾ പരിസരത്ത് വെച്ച് സെപ്റ്റംബർ 8-നും 11-നും ഇയാൾ രണ്ട് കൗമാരക്കാരായ കനേഡിയൻ പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
ഹൈസ്കൂളിന് സമീപം പതിവായി എത്തിയ ഇയാൾ പെൺകുട്ടികളെ പിന്തുടർന്ന് മദ്യത്തെക്കുറിച്ചും ലഹരിമരുന്നുകളെക്കുറിച്ചും സംസാരിച്ചു. തുടർന്ന്, ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ കടന്നുപിടിക്കുകയും ചെയ്തതായി പെൺകുട്ടികൾ പോലീസിന് മൊഴി നൽകി.ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത ജഗ്ജിത് സിങ് സ്കൂളിൽ നിന്ന് മടങ്ങി വരുന്ന കുട്ടികളെ പിന്തുടർന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സെപ്റ്റംബർ 16-ന് അറസ്റ്റിലായ ഇയാൾക്ക് ജാമ്യം ലഭിച്ചെങ്കിലും, സമാനമായ മറ്റൊരു പരാതിയെ തുടർന്ന് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൈസ്കൂൾ പരിസരത്തേക്ക് അനാവശ്യമായി അതിക്രമിച്ച് കടന്ന ജഗ്ജിത് സിങ്ങിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കേസ് പരിഗണിച്ച ജഡ്ജി വ്യക്തമാക്കി.
ഡിസംബർ 30-ന് സിങ് നാട്ടിലേക്ക് മടങ്ങുമെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും, ഇയാളെ വേഗത്തിൽ നാടുകടത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ കോടതി നിർദേശിച്ചു. കൂടാതെ, പരാതിക്കാരായ പെൺകുട്ടികളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും, പൂൾ, സ്കൂൾ, കളിസ്ഥലം, പാർക്ക്, കമ്മ്യൂണിറ്റി സെന്റർ എന്നിങ്ങനെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾ എത്താൻ സാധ്യതയുള്ള ഒരിടത്തും ജഗ്ജിത് സിങ് പ്രവേശിക്കരുതെന്നും കോടതി കർശന ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ പേരക്കുട്ടിയോടൊപ്പം സമയം ചെലവഴിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada arrest focuses on an Indian man arrested for sexual assault in Ontario



