എഡ്മണ്ടൻ: പ്രവിശ്യയിലെ പ്രധാന ഹൈവേകളിൽ വേഗപരിധി 110 കി.മീ/മണിക്കൂറിൽ നിന്ന് 120 കി.മീ/മണിക്കൂറായി ഉയർത്താനുള്ള നിർദ്ദേശത്തെ പ്രീമിയർ ഡാനിയേൽ സ്മിത്ത് ശക്തമായി പിന്തുണച്ചു. ബാൻഫിൽ നിന്ന് സസ്‌കാച്ചെവാൻ അതിർത്തി വരെയുള്ള ഹൈവേ 1, എഡ്മണ്ടൻ-കാൽഗറി ഹൈവേ 2, ലെത്ത്‌ബ്രിഡ്ജിൽ നിന്ന് യു.എസ്. അതിർത്തി വരെയുള്ള ഹൈവേ 4 എന്നിവയാണ് മാറ്റം വരുത്താൻ ഉദ്ദേശിക്കുന്ന പ്രധാന റോഡുകൾ.
“120 കി.മീ/മണിക്കൂർ വേഗത്തിനായി റോഡുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിൽ അതു തന്നെ വേഗപരിധിയാകാൻ പാടില്ലെന്ന് എന്തിന്?” 120 കി.മീ/മണിക്കൂർ വേഗത്തിനായാണ് ഈ റോഡുകൾ എൻജിനീയറിംഗ് മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി പ്രീമിയർ ചോദിച്ചു. ഹൈവേ 2-ൽ മിക്ക ആളുകളും ഇതിനകം തന്നെ 120 കി.മീ/മണിക്കൂർ വേഗതയിലാണ് സഞ്ചരിക്കുന്നതെന്നും വേഗപരിധി കൃത്രിമമായി താഴ്ത്തിയതാണെന്നും അവർ ചൂണ്ടിക്കാട്ടി.
ട്രാൻസ്‌പോർട്ടേഷൻ മന്ത്രി ഡെവിൻ ഡ്രീഷെൻ ഡിസംബർ 12 വരെ ജനങ്ങൾക്ക് പങ്കെടുക്കാവുന്ന ഒരു സർവേ നടത്തിവരികയാണ്. മൂന്നോ അതിലധികമോ ലെയിനുകളുള്ള റോഡുകളിൽ വാണിജ്യ ട്രക്കുകളെ ചില ലെയിനുകളിൽ നിന്ന് ഒഴിവാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ലെഡക്കിൽ നിന്ന് പൊനോക വരെയുള്ള ഹൈവേ 2-ന്റെ ഒരു ഭാഗത്ത് പുതിയ വേഗപരിധി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. അപകടങ്ങൾ വർദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയതിനുശേഷം അടുത്ത വർഷം തുടക്കത്തിൽ എല്ലാ പ്രധാന ഹൈവേകളിലും ഈ മാറ്റം പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
ഗ്രാമീണ പ്രദേശങ്ങളിലെ സഞ്ചാരസമയം കുറയ്ക്കുകയും എൻജിനീയറിംഗ് രൂപകല്പനയുമായി പൊരുത്തപ്പെടുന്ന വേഗപരിധി നിശ്ചയിക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ, വേഗപരിധി കൂട്ടിയാൽ അപകടങ്ങൾ വർദ്ധിക്കുമെന്നും ഇത് റോഡിൽ അനിയന്ത്രിതമായ വാഹനമോടിക്കലിന് വഴിതെളിക്കുമെന്നും ചില വിഭാഗം ആശങ്ക ഉയർത്തുന്നുണ്ട്.സർവേയിൽ ലഭിക്കുന്ന പ്രാഥമിക പ്രതികരണങ്ങൾ മിക്കവാറും അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Speed limits to be raised on Alberta highways; Premier Daniel Smith approves



