ടൊറന്റോ: മികച്ച വിദ്യാഭ്യാസത്തിനും സ്ഥിരതാമസത്തിനും ലക്ഷ്യമിട്ട് കാനഡയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി പുതിയ കണക്കുകൾ. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കാനഡ ഏർപ്പെടുത്തിയ കർശനമായ നിയന്ത്രണങ്ങൾ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരെയാണ് കാര്യമായി ബാധിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ, കനേഡിയൻ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിലേക്കുള്ള ഇന്ത്യൻ സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ 74% ഉം കാനഡ നിഷേധിച്ചു.
2023 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം, ഇന്ത്യൻ അപേക്ഷകരുടെ നിഷേധിക്കൽ നിരക്ക് 32% മാത്രമായിരുന്നു. എന്നാൽ, 2025 ഓഗസ്റ്റിൽ ഇത് 74% ആയി കുത്തനെ ഉയർന്നു. ഇതേസമയം, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരുടെ മൊത്തത്തിലുള്ള നിഷേധിക്കൽ നിരക്ക് 40% മാത്രമായിരുന്നു. ചൈനയിൽ നിന്നുള്ള അപേക്ഷകരിൽ വെറും 24% മാത്രമാണ് തള്ളിക്കളഞ്ഞതെന്ന താരതമ്യം ഇന്ത്യൻ വിദ്യാർത്ഥികളുടെ വിഷയത്തിലെ കാനഡയുടെ കർശന നിലപാട് വ്യക്തമാക്കുന്നു. കഴിഞ്ഞ ദശാബ്ദത്തിൽ കാനഡയിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അയച്ച രാജ്യം ഇന്ത്യയായിരുന്നു എന്നോർക്കണം.
സ്റ്റഡി പെർമിറ്റ് അപേക്ഷകളുമായി ബന്ധപ്പെട്ട് വർദ്ധിച്ചു വരുന്ന തട്ടിപ്പുകളാണ് ഈ കർശന നിലപാടിലേക്ക് കാനഡയെ എത്തിച്ചത്. 2023-ൽ മാത്രം, ഏകദേശം 1,550-ഓളം സ്റ്റഡി പെർമിറ്റ് അപേക്ഷകൾ വ്യാജ ‘ലെറ്റർ ഓഫ് അക്സപ്റ്റൻസുമായി’ (LOA) ബന്ധപ്പെട്ടതാണെന്ന് കനേഡിയൻ അധികൃതർ കണ്ടെത്തി. ഇവയിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവയായിരുന്നു. തട്ടിപ്പുകൾ തടയുന്നതിൻ്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കുകയും, വിദ്യാർത്ഥികൾ കാനഡയിൽ ജീവിക്കാൻ ആവശ്യമായ സാമ്പത്തിക മാനദണ്ഡങ്ങൾ കുത്തനെ വർദ്ധിപ്പിക്കുകയും ചെയ്തു.
വിസ നിഷേധിക്കൽ നിരക്ക് വർദ്ധിച്ചതിന് പിന്നാലെ കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തി. 2023 ഓഗസ്റ്റിൽ 19,175 ആയിരുന്ന ഇന്ത്യൻ അപേക്ഷകരുടെ എണ്ണം 2025 ഓഗസ്റ്റിൽ 3,920 ആയി കുറഞ്ഞു. വർധിച്ചുവരുന്ന ഫീസ്, താങ്ങാനാവുന്ന താമസസ്ഥലങ്ങളുടെ അഭാവം, കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾ എന്നിവയെല്ലാം കനേഡിയൻ സ്വപ്നം കാണുന്നവരുടെ എണ്ണം കുറയാൻ കാരണമായി.
ഈ നീക്കം കാനഡയിലെ പ്രമുഖ സർവകലാശാലകളെയും ബാധിച്ചു. കാനഡയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് സ്കൂളുകളിലൊന്നായ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനം കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടെ മൂന്നിൽ രണ്ട് ഭാഗമായി കുറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് റെജീന, യൂണിവേഴ്സിറ്റി ഓഫ് സസ്‌കച്ചെവാൻ തുടങ്ങിയ സ്ഥാപനങ്ങളും സമാനമായ പ്രതിസന്ധിയിലാണുള്ളത്. “പഠിക്കുക, ജോലി ചെയ്യുക, താമസിക്കുക” എന്ന മുദ്രാവാക്യവുമായി കാനഡയിലേക്ക് വന്നവർ, നിലവിലെ സാഹചര്യത്തിൽ നിരാശരാണെന്നും, “വരാതിരുന്നത് നന്നായി” എന്ന് ചിന്തിക്കുന്നവർ പോലും ഉണ്ടെന്നും വിദ്യാർത്ഥി സംഘടനകൾ അഭിപ്രായപ്പെടുന്നു.
കാനഡയിലെ പഠനവും ജീവിതവും ഇപ്പോഴും മലയാളി വിദ്യാർത്ഥികൾക്ക് ഒരുപാട് അവസരങ്ങൾ നൽകുന്നുണ്ടെങ്കിലും, പുതിയ സാഹചര്യത്തിൽ അപേക്ഷകർ അതീവ ശ്രദ്ധ പുലർത്തണം. തട്ടിപ്പുകളിൽ വീഴാതിരിക്കാൻ സ്ഥാപിതവും വിശ്വാസയോഗ്യവുമായ ഏജൻസികളെ മാത്രം ആശ്രയിക്കുക. വ്യാജ രേഖകൾ ഒഴിവാക്കുക. കോഴ്സ് കഴിയുമ്പോൾ നാട്ടിലേക്ക് മടങ്ങിവരുമെന്ന് തെളിയിക്കുന്ന ശക്തമായ ‘വിസ ഇൻ്റൻ്റ്’, ആവശ്യമായതിലും കൂടുതൽ പണമുണ്ടെന്ന് വ്യക്തമാക്കുന്ന കൃത്യമായ സാമ്പത്തിക സ്രോതസ്സുകൾ എന്നിവ കാണിക്കാൻ തയ്യാറെടുക്കുന്നവർക്ക് ഇപ്പോഴും കാനഡയിൽ പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ട്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
canada-student-visa-fraud-rejection-fake-documents



