എറണാകുളം: ദൈവവും മതവും ചോദ്യം ചെയ്യപ്പെടുന്ന, സ്വതന്ത്രചിന്തയുടെ ലോകത്തെ ഏറ്റവും വലിയ സംഗമം, നാസ്‌തിക സമ്മേളനമായ ലിറ്റ്‌മസ് 2025, ഈ വർഷം ഒക്ടോബർ 19-ന് (ഞായർ) രാവിലെ 8:30 മുതൽ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുന്നു. ശാസ്ത്രീയ ബോധവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന എസൻസ് ഗ്ലോബൽ (ESSENSE Global) ആണ് ഈ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. പ്രശസ്‌ത ബംഗ്ളാദേശ് എഴുത്തുകാരിയായ തസ്ളീമാ നസ്രീനാണ് ഇത്തവണ ലിറ്റ്‌മസ് വേദിയിലെ പ്രധാന ആകർഷണം. എസെൻസ് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഇത്തവണ തസ്ലീമ നസ്രീനാണ് സമ്മാനിക്കുന്നത്.
മത-മതേതര അന്ധവിശ്വാസങ്ങളെയും, ദൈവവിശ്വാസത്തിൻ്റെ പേരിൽ നിലനിൽക്കുന്ന സാമൂഹിക അനീതികളെയും വിമർശനാത്മകമായി വിശകലനം ചെയ്യുന്ന സ്വതന്ത്രചിന്തകരുടെ ഈ വേദി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിന്തകരെയും ശാസ്ത്രപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഒന്നിപ്പിക്കുന്നതാണ്.
എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമർശകരും അടക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികൾ ‘സ്വതന്ത്രചിന്തയുടെ വസന്തോത്സവത്തിൻ്റെ’ വിവിധ സെഷനുകളിൽ സംബന്ധിക്കും. ലിറ്റ്മസിന്റെ ആറാമത്തെ എഡിഷനാണ് ഞായറാഴ്‌ച നടക്കുന്നത്. ആദ്യമായി 2018-ൽ തിരുവനന്തപുരത്തും, 2019-ൽ കോഴിക്കോടുമാണ് നടന്നത്. കോവിഡ് മൂലം മാറ്റിവെക്കപ്പെട്ട രണ്ടുവർഷങ്ങൾക്കുശേഷം ലിറ്റ്‌മസ് 22 കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.
തുടർന്ന് തിരുവന്തപുരത്തും, കോഴിക്കോടും നടന്നശേഷം, വീണ്ടും ലിറ്റ്‌മസ് കൊച്ചിയിൽ തിരിച്ചെത്തുകയാണ്. ശ്രീജിത്ത് പണിക്കർ, രമേശ് പിഷാരടി എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുക്കും
ഇത്തവണ മൂന്ന് സംവാദങ്ങളാണ് ലിറ്റ്‌മസിനെ വേറിട്ടതാക്കുന്നത്. രാവിലെ 8.30ന് നടക്കുന്ന ‘ഹോമിയോ കപടമോ’ എന്ന സംവാദത്തിൽ ഒരു എക്‌സ് ഹോമിയോ ഡോക്‌ടർ കൂടിയായ സ്വതന്ത്രചിന്തകൻ ആരിഫ് ഹുസൈൻ തെരുവത്തും, ഹോമിയോ പ്രാക്‌ടീഷ്‌ണർ ഡോ പി സബിൽരാജും മാറ്റുരക്കും. എം റിജു മോഡറേറ്ററായിരിക്കും. ‘ഭീതി ദിവസം അനുസ്‌മരിക്കണോ’ എന്ന തലക്കെട്ടിൽ, എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രനും, സോഷ്യൽമീഡിയ ആക്റ്റീവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കരുമാണ് സംവാദം നടത്തുന്നത്.
ഇന്ത്യാ-പാക് വിഭജന ഭീകരതയുടെ ഓർമ്മ ദിനം ആഘോഷിക്കണമോ എന്നതാണ് ചർച്ചചെയ്യുന്നത്. രാവിലെ 11.26ന് നടക്കുന്ന ഈ സംവാദത്തിൽ ഹരീഷ് തങ്കം മോഡറേറ്റായിരിക്കും. വൈകീട്ട് 6.11ന് നടക്കുന്ന മൂന്നാമത്തെ സംവാദത്തിൽ ‘ഗാസയിൽ നടക്കുന്നത് വംശഹത്യയോ’ എന്നതാണ് വിഷയം. സി രവിചന്ദ്രനും, ഇടത് സാംസ്ക്കാരിക പ്രവർത്തകനായ അഡ്വ. ബി എൻ ഹസ്‌കറുമാണ് ഇതിൽ പങ്കെടുക്കുന്നത്. സുശീൽ കുമാർ മോഡറേറ്ററായിരിക്കും.
രാവിലെ 10.18ന് നടക്കുന്ന മുഖാമുഖത്തിലാണ് രമേഷ് പിഷാരടി, പ്രഭാഷകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ പ്രവീൺ രവിക്കൊപ്പം പങ്കെടുക്കുന്നത്. ഉച്ചക്ക് 2.08ന് നടക്കുന്ന ‘മതവും ജാതിയും പഞ്ചായത്ത് മുതൽ യു.എൻവരെ’ എന്ന ടോക്ക് ഷോയിലാണ് അഡ്വ. ജയശങ്കർ പങ്കെടുക്കുന്നത്. സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ അഭിലാഷ് കൃഷ്‌ണൻ ഈ പരിപാടിയിൽ ഒപ്പമുണ്ടാവും.
ലിറ്റ്‌മസ് 25 വേദിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ‘ജീൻ ഓൺ’ എന്ന പരിണാമം സംബന്ധിച്ച ചോദ്യോത്തര പരിപാടി. സദസ്യരുടെ ചോദ്യങ്ങൾക്ക് ഡോക്‌ടർ ദിലീപ് മമ്പള്ളിൽ, ഡോക്‌ടർ പ്രവീൺ ഗോപിനാഥ്, കൃഷ്‌ണപ്രസാദ് എന്നിവർ മറുപടി നൽകും. ടി.ആർ. ആനന്ദ് മോഡറേറ്ററായിരിക്കും.
ഈ വർഷത്തെ മികച്ച ഫ്രീതിങ്കറിനുള്ള എസെൻസ് പ്രൈസ് ആരിഫ് ഹുസൈൻ തെരുവത്തിനാണ് സമ്മാനിക്കുന്നത്. മത-രാഷ്ട്രീയ വിഷയങ്ങളിലെ വിമർശനാത്മക നിലപാടുകളും, പൊതുസമൂഹത്തിൽ അറിവിന്റെയും യുക്തിയുടെയും പ്രചാരണത്തിനായി നടത്തിയ ശ്രമങ്ങളുമാണ് ആരിഫ് ഹുസൈൻ തെരുവത്ത് എസെൻസ് പ്രൈസിന് അർഹനായത്. 30,000 രൂപയുടെ കാഷ് അവാർഡും എസെൻസ് മെഡാലിയനുമാണ് ആരിഫിന് ലഭിക്കുന്നത്.
സ്വതന്ത്രചിന്തയും ശാസ്ത്രബോധവും വളർത്താൻ യത്നിക്കുന്നവർക്കുള്ള
യങ് ഫ്രീ തിങ്കർ അവാർഡ് ഇത്തവണ പ്രസാദ് കെ പി, രാകേഷ് വി എന്നിവർക്കാണ്. 25000 രൂപയുടെ കാഷ് അവാർഡും എസെൻസ് മെഡാലിയനുമാണ് സമ്മാനം. ഇവർക്കമുള്ള ഇവർക്ക് എല്ലാവർക്കുമുള്ള പുരസ്‌കാരങ്ങൾ ലിറ്റ്‌മസ് വേദിയിൽ വിതരണം ചെയ്യും. മത-മതേതര അന്ധവിശ്വാസങ്ങളെയും സാമൂഹിക അനീതികളെയും വിമർശനാത്മകമായി വിശകലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിന്തകരെ ഒന്നിപ്പിക്കുന്ന ഈ സമ്മേളനം യുക്തിചിന്തയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സംഗമം തന്നെയായിരിക്കും.
‘Litmus 2025’ tomorrow in Kochi; Taslima Nasreen the main attraction! Ramesh Pisharody and Adv. Jayashankar
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



