ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് മയക്കുമരുന്ന് വേട്ടകളിൽ പിടികൂടിയ ഒരു ടണ്ണിലധികം മെത്താഫെറ്റാമൈൻ എത്തിച്ചേർന്നത് കാനഡയിൽ നിന്നാണെന്ന് റിപ്പോർട്ട്. മേപ്പിൾ സിറപ്പ്, ബിയർ എന്നിവയുടെ കണ്ടെയ്‌നറുകളിൽ ഒളിപ്പിച്ചാണ് ഈ മാരക മയക്കുമരുന്ന് കടത്തിയത്. എന്നാൽ, ഈ മയക്കുമരുന്ന് കയറ്റിയയച്ചതിന് കനേഡിയൻ പോലീസ് ആർക്കെതിരെയും ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ഡബ്ല്യു5/ഐജെഎഫ് നടത്തിയ പ്രത്യേക അന്വേഷണം വെളിപ്പെടുത്തുന്നു.
ബിയറിൽ ഒളിപ്പിച്ച മെത്ത് കഴിച്ച് 21-കാരൻ മരിച്ചു
2023 മാർച്ച് മാസത്തിൽ ഓക്ക്‌ലൻഡിലെ എയ്ഡൻ സഗാല എന്ന 21 കാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് മയക്കുമരുന്ന് കേസിൽ അന്വേഷണത്തിന് തുടക്കമാകുന്നത്. ബിയർ കാനിൽ ഒളിപ്പിച്ച മെത്താംഫെറ്റാമൈൻ അബദ്ധത്തിൽ കുടിച്ചാണ് സഗാല മരിച്ചത്. കാനഡയിൽ നിന്ന് കയറ്റുമതി ചെയ്തതും “ഹണി ബിയർ ഹൗസ് ബിയർ” എന്ന് ലേബൽ ചെയ്തതുമായ ബിയറാണ് സഗാലയുടെ ജീവനെടുത്തത്. ജോലി സ്ഥലത്തെ സഗാലയുടെ മേധാവിയായ ഹിമത്ജിത് “ജിമ്മി” കഹ്‌ലോൺ ആണ് ബിയർ കെയ്‌സുകൾ നൽകിയത്. ഹണി ബിയർ ഒരു യഥാർത്ഥ ബ്രാൻഡ് അല്ലെന്നും, കഹ്‌ലോൺ ഒരു മയക്കുമരുന്ന് കടത്ത് ശൃംഖലയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ദ്രാവക രൂപത്തിലുള്ള മെത്ത് ക്രിസ്റ്റലൈസ് ചെയ്യാനും വിൽപനയ്ക്ക് തയ്യാറാക്കാനും ഇയാൾ സഹായിച്ചിരുന്നെന്നും സഗാല അറിഞ്ഞിരുന്നില്ല. അധികമുണ്ടായിരുന്ന ബിയർ ഒഴിവാക്കുന്നതിനിടെ, കഹ്‌ലോൺ മെത്താംഫെറ്റാമൈൻ അടങ്ങിയ കെയ്‌സ് സഗാലയ്ക്ക് നൽകുകയായിരുന്നു. അതിലെ ഒരു കാൻ കുടിച്ചാണ് സഗാല മരിച്ചത്.
സഹോദരൻ മരിച്ച് രണ്ടര വർഷമായിട്ടും മയക്കുമരുന്ന് കയറ്റുമതി ചെയ്തതിന് കാനഡയിൽ ആർക്കെതിരെയും കേസെടുക്കാത്തതിൽ എയ്ഡൻ സഗാലയുടെ സഹോദരി ആഞ്ചെല ഞെട്ടൽ രേഖപ്പെടുത്തി. “എന്റെ സഹോദരൻന്റെ മരണമാണ് ഇതെല്ലാം പുറത്തുകൊണ്ടുവരാൻ കാരണം. അവൻ മരിച്ചില്ലായിരുന്നെങ്കിൽ ഇത് ഇപ്പോഴും തുടരുമായിരുന്നു,” ആഞ്ചെല പറഞ്ഞു.
റെയ്ഡിൽ കണ്ടെത്തിയത് 747 കിലോ മെത്ത്
സഗാലയുടെ മരണത്തെത്തുടർന്ന് കഹ്‌ലോൺ ബിയർ കെയ്‌സുകൾ നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞ ഒരു വെയർഹൗസിൽ ന്യൂസിലൻഡ് പോലീസ് റെയ്ഡ് നടത്തി. ടൊറന്റോയിൽ നിന്ന് ന്യൂസിലൻഡിലേക്ക് കപ്പൽ കയറ്റിയ ഏകദേശം 29,000 കാൻസ് “ഹണി ബിയർ” പോലീസ് ഇവിടെ കണ്ടെത്തി. ഇതിൽ മിക്കതിലും യഥാർത്ഥ ബിയറായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ, യുഎസിൽ നിന്നുള്ള കോംബുച്ച, ഇന്ത്യയിൽ നിന്നുള്ള കരിക്ക് വെള്ളം, ടൊറന്റോയിൽ നിന്നുള്ള മറ്റ് ബിയർ കെയ്‌സുകൾ എന്നിവയും ഇവിടെ കണ്ടെത്തി. ഈ കണ്ടെയ്‌നറുകളെല്ലാം ഓക്ക്‌ലൻഡിലേക്കുള്ള മെത്താംഫെറ്റാമൈൻ ഇറക്കുമതിക്കായി ഉപയോഗിച്ചിരുന്നു.
പോലീസ് ഈ വെയർഹൗസിനുള്ളിൽ നടത്തിയ ‘പ്രൊജക്റ്റ് ലാവെൻഡർ’ എന്ന ഓപ്പറേഷനിൽ, 747 കിലോഗ്രാം മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു. ന്യൂസിലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്.
സഗാലയുടെ മരണത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ട കഹ്‌ലോൺ, മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനും 21 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ഇറക്കുമതി ഓപ്പറേഷൻ നടത്തിയതിന് രണ്ടാമത്തെയാൾ, ഓക്ക്‌ലൻഡിലെ അറിയപ്പെടുന്ന വ്യവസായിയായ ബാൽതേജ് സിംഗ്, 22 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടു.
കാനഡയിൽ നടപടിയില്ല
കാനഡയിൽ നിന്ന് ന്യൂസിലൻഡിലേക്ക് മെത്താംഫെറ്റാമൈൻ കയറ്റുമതി ചെയ്യുന്നത് തടയാൻ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) എന്താണ് ചെയ്യുന്നതെന്ന് ഡബ്ല്യു5യുടെ ചോദ്യത്തിന് നാഷണൽ സീരിയസ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം പ്രോഗ്രാം ഡയറക്ടർ ജനറൽ മാത്യു ബെർട്രാൻഡ് പ്രതികരിച്ചത് അവ്യക്തമായിരുന്നു. എന്നാൽ, തുടർന്നുള്ള അന്വേഷണത്തിൽ, ഹണി ബിയർ കേസിൽ കനേഡിയൻ ഭാഗത്ത് ആർസിഎംപിക്ക് പങ്കുണ്ടെന്ന് ആർസിഎംപി വക്താവ് സ്ഥിരീകരിച്ചു. എങ്കിലും, സഗാലയുടെ മരണത്തിന് കാരണമായ മെത്ത് കയറ്റുമതി ചെയ്തവർക്കെതിരെ ആർസിഎംപി നടത്തിയ അന്വേഷണം യാതൊരു കുറ്റവും ചുമത്തുന്നതിലേക്ക് എത്തിയില്ലെന്നും അവർ വ്യക്തമാക്കി. എന്തുകൊണ്ടാണ് ആർക്കെതിരെയും കേസെടുക്കാത്തതെന്നോ അന്വേഷണത്തിന്റെ വിശദാംശങ്ങളോ നൽകാൻ അവർ തയ്യാറായില്ല.
ന്യൂസിലൻഡ് കോടതി രേഖകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, ഹണി ബിയർ കയറ്റിയയച്ച കനേഡിയൻ കമ്പനി പെട്രിക്കോർ ബെവറേജസ് ഇങ്ക്. ആണെന്നും, കമ്പനിയുടെ ഡയറക്ടർ അസീസ്ദീപ് സിംഗ് സന്ധു എന്ന വ്യക്തിയാണെന്നും തിരിച്ചറിഞ്ഞു. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോണങ്ങളും ഇയാൾ നിഷേധിക്കുകയായിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
‘That’s just shocking’: No charges for Canadian meth exporters after 21-year-old dies in Auckland



