യുഎസ്: സൗത്ത് കരോലിനയിലെ തിരക്കേറിയ ഒരു ബാറിലുണ്ടായ കൂട്ട വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാർ ആൻഡ് ഗ്രിൽ എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ (പ്രാദേശിക സമയം) സംഭവം നടന്നത്.
വെടിവെപ്പ് നടക്കുമ്പോൾ സ്ഥാപനത്തിൽ വലിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു.
വെടിവെപ്പ് നടന്നതറിഞ്ഞ് ബ്യൂഫോർട്ട് കൗണ്ടി ഷെരീഫ്സ് ഡെപ്യൂട്ടികൾ സ്ഥലത്തെത്തിയപ്പോൾ നിരവധി പേർക്ക് വെടിയേറ്റതായി കണ്ടെത്തി. വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാനായി നിരവധി ആളുകൾ തൊട്ടടുത്തുള്ള കടകളിലേക്കും സ്ഥലങ്ങളിലേക്കും ഓടിപ്പോയി.
നാല് പേർ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. പരിക്കേറ്റ 20-ഓളം പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവം ‘ദുരന്തപൂർണ്ണവും വേദനാജനകവുമാണ്’ എന്ന് ഷെരീഫ്സ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും, പ്രതിയെക്കുറിച്ചോ വെടിവെപ്പിന് പിന്നിലെ കാരണമോ വ്യക്തമായിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. മറ്റൊരു വെടിവെപ്പ് കേസ് കൂടി 2022 നവംബറിൽ ഇതേ ബാറിൽ റിപ്പോർട്ട് ചെയ്തിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. സംഭവത്തിൽ യുഎസ് പ്രതിനിധി നാൻസി മേസ് ഉൾപ്പെടെയുള്ളവർ ഞെട്ടൽ രേഖപ്പെടുത്തി.
Mass shooting at crowded bar in US: Four killed, 20 injured
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



