ഇസ്‍ലാമാബാദ്: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഞായറാഴ്ച രാത്രി നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ 200-ൽ അധികം താലിബാൻ സൈനികരെ വധിക്കുകയും 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകര ഒളിത്താവളങ്ങളും പിടിച്ചെടുക്കുകയും ചെയ്തതായി പാക്കിസ്ഥാൻ സൈന്യം അവകാശപ്പെട്ടു. അഫ്ഗാൻ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ തിരിച്ചടിച്ചതെന്നും പാക്കിസ്ഥാൻ സൈന്യം അറിയിച്ചു.
ഏറ്റുമുട്ടലിൽ കുറഞ്ഞത് 23 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായും പാക് സൈന്യം സമ്മതിക്കുന്നു. എന്നാൽ, 58 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ അവകാശപ്പെടുന്നതിനിടെയാണ് പാക്കിസ്ഥാൻ സൈന്യം പ്രസ്താവനയുമായി രംഗത്തെത്തിയത്.
സംഘർഷത്തെ തുടർന്ന് അതിർത്തിയിലെ വഴികൾ പാക്കിസ്ഥാൻ അടച്ചു. പാക്കിസ്ഥാൻ വീണ്ടും അഫ്ഗാൻ പ്രദേശത്തു കടന്നുകയറുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നു താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക്കിസ്ഥാനെതിരെ പോരാടുന്ന തെഹ്‌രീക്ക് ഇ താലിബാനെ (TTP) അഫ്ഗാൻ സർക്കാർ സഹായിക്കുന്നു എന്ന് പാക് സർക്കാർ ആരോപിക്കുന്നു. ഇത് തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ സംഘർഷം ആരംഭിച്ചത്.
തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണ് താലിബാൻ സേന പാക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചത്. അതേസമയം, പാക്കിസ്ഥാനെതിരെ പ്രകോപനത്തിന് മുതിരുന്നവർക്ക് ഉചിതമായ തിരിച്ചടി നൽകുമെന്നു പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യാഴാഴ്ച രണ്ട് സ്ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് മറ്റൊരു സ്ഫോടനവും അതിർത്തിയിലെ ചന്തയിലും സ്ഫോടനമുണ്ടായിരുന്നു. ഈ ആക്രമണങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനാണെന്നാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നത്. പാക്കിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചതായും അവർ കുറ്റപ്പെടുത്തി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Pakistan Afghanistan border clash



