കോഴിക്കോട് ∙ മകൾ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചതിലുള്ള പ്രതികാരമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ പിതാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. ഡോ. വിപിനാണ് ആക്രമിക്കപ്പെട്ടത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഓഗസ്റ്റിൽ മരിച്ച ഒമ്പതു വയസ്സുകാരി അനയയുടെ അച്ഛൻ കോരങ്ങാട് ആനപ്പാറ പൊയിൽ സ്വദേശി സനൂപ് ആണ് ആക്രമണം നടത്തിയത്. തന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
എന്റെ മകളെ കൊന്നവനല്ലേടാ…” എന്ന് വിളിച്ചുപറഞ്ഞാണ് സനൂപ്, സൂപ്രണ്ടിന്റെ മുറിയിൽ വെച്ച് ഡോക്ടറുടെ അടുത്തെത്തി കൊടുവാൾ കൊണ്ട് തലയിൽ വെട്ടിയതെന്നാണ് ദൃക്‌സാക്ഷിയായ ലാബ് ജീവനക്കാരൻ പറയുന്നത്. സൂപ്രണ്ട് യോഗത്തിന് പോയ സമയത്താണ് സംഭവം. ഇത് ഡോക്ടറെ ആളറിയാതെ വെട്ടിയതാണോ എന്ന സംശയവും ഉയർത്തുന്നുണ്ട്. സനൂപിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ച കൊടുവാളും കണ്ടെത്തി.
ഗുരുതരമായി പരുക്കേറ്റ ഡോ. വിപിനെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ സൂപ്രണ്ടിന്റെ മുറിയിൽ വെച്ച് ഡോക്ടറെ കൊടുവാൾ ഉപയോഗിച്ച് വെട്ടിയ സംഭവം ആശുപത്രി സുരക്ഷാ സംവിധാനത്തിലെ ഗുരുതരമായ പിഴവാണ് വ്യക്തമാക്കുന്നത്.
പനി ലക്ഷണങ്ങളോടെയാണ് അനയയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ഓഗസ്റ്റ് 14-ന് ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം അമീബിക് മസ്തിഷ്കജ്വരമാണെന്ന് സ്ഥിരീകരിച്ചത്.
താലൂക്ക് ആശുപത്രിയിൽ ചികിത്സ വൈകിയതാണ് മരണകാരണമെന്നും, രോഗം സ്ഥിരീകരിക്കുന്നതിൽ കാലതാമസം ഉണ്ടായെന്നും കുട്ടിയുടെ ബന്ധുക്കൾ അന്നേ ആരോപിച്ചിരുന്നു. പനി മൂർച്ഛിച്ച് അപസ്മാരം വന്നശേഷമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നായിരുന്നു പരാതി. അനയയുടെ മരണം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണെന്ന റിപ്പോർട്ട് ഉണ്ടായിട്ടും അത് സൂചിപ്പിക്കുന്ന മരണ സർട്ടിഫിക്കറ്റ് കുടുംബത്തിന് നൽകിയില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.
അനയയുടെ രണ്ട് ഇളയ സഹോദരങ്ങൾക്കും പിന്നീട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ആഴ്ചകൾ നീണ്ട ചികിത്സയ്ക്ക് ശേഷം ഇരുവരും രോഗമുക്തി നേടി. ഏഴുവയസ്സുകാരനായ സഹോദരന്റെ നട്ടെല്ലിൽനിന്ന് സ്രവം കുത്തിയെടുത്ത് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് ഭാവിയിൽ കുട്ടിക്ക് പ്രശ്നങ്ങളുണ്ടാകുമോ എന്ന് സനൂപ് നേരത്തേ ആശങ്ക ഉന്നയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. കുട്ടികളിൽ രോഗബാധയുണ്ടാക്കിയ അണുസാന്നിധ്യം വീടിനടുത്തുള്ള സാംപിളുകളിൽനിന്ന് പിന്നീട് ആരോഗ്യവകുപ്പിന്റെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Doctor in Thamarassery was attacked by the father of a child who died from Amoebic Meningoencephalitis



