അപരിചിതരുമായി സംസാരിക്കുന്നത് മാനസികാരോഗ്യത്തിന് ഗുണകരമാണെന്നും, അത് സമൂഹത്തിൽ തങ്ങൾക്ക് ഒരിടമുണ്ടെന്ന തോന്നൽ വളർത്തുമെന്നും ഗവേഷകർ. മനശാസ്ത്രജ്ഞർ, സാമൂഹ്യപ്രവർത്തകർ, ഗവേഷകർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഈ വിഷയത്തെക്കുറിച്ച് പഠനങ്ങൾ നടത്തുന്നത്. ഒരു പുഞ്ചിരിയിലോ, ഒരു ‘ഹായ്’ പറയുന്നതിലോ പോലും ഒരു വലിയ ബന്ധത്തിന്റെ തുടക്കമുണ്ടായേക്കാമെന്ന് പഠനങ്ങൾ പറയുന്നു. മനോരോഗ വിദഗ്ദ്ധയായ ഗില്ലിയൻ സാൻഡ്സ്ട്രോം തന്റെ വിദ്യാർത്ഥി ജീവിതത്തിൽ ഹോട്ട്‌ഡോഗ് സ്റ്റാളിലെ സ്ത്രീയുമായി തുടങ്ങിയ സൗഹൃദത്തെക്കുറിച്ച് ഓർത്തെടുത്തു. ഹായ് പറയുകയും പുഞ്ചിരിക്കുകയുമല്ലാതെ അവർക്കിടയിൽ വലിയ സംഭാഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ ആ ചെറിയ ബന്ധം പോലും, തനിക്ക് അവിടെ ഒരിടമുണ്ടെന്ന തോന്നലുണ്ടാക്കിയെന്ന് ഗില്ലിയൻ പറയുന്നു. അപരിചിതരുമായുള്ള ഇടപെഴകലിനെക്കുറിച്ചുള്ള പഠനങ്ങളിലേക്ക് തന്നെ നയിച്ചത് ആ അനുഭവമാണെന്ന് അവർ കൂട്ടിച്ചേർത്തു. ഏകാന്തതയെ മറികടക്കാൻ ജനങ്ങളെ സഹായിക്കുന്ന ടൊറന്റോ ആസ്ഥാനമായുള്ള ‘ജെൻവെൽ’ എന്ന സംഘടനയുടെ ‘ടോക്ക് ടു എ സ്ട്രേഞ്ചർ വീക്ക്’ (Talk to a Stranger Week) നവംബർ 24 മുതൽ 30 വരെ നടക്കും.
അപരിചിതരുമായി സംസാരിക്കാൻ ആളുകൾക്ക് ഒരു കാരണം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ‘ജെൻവെൽ’ സിഇഒ പീറ്റ് ബോംബാസി പറഞ്ഞു. ‘സന്തോഷമുള്ള ആളുകൾ തങ്ങളുടെ അയൽക്കാരെയും അപരിചിതരെയും ആഴ്ചയിൽ ഒരു തവണയെങ്കിലും അഭിവാദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് 2,500 ആളുകളിൽ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഏകാന്തതയിൽ നിന്നും പുറത്തുവരാൻ ദിവസവും ഒരാളോടെങ്കിലും സംസാരിക്കുക എന്ന ലക്ഷ്യം വെച്ച് ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയാണ് കാനഡക്കാരനായ ടോണി ഈസ്റ്റെവ്സ്. ഈ ശീലം തന്റെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും, അത് തന്നെ വിഷാദത്തിൽ നിന്ന് പുറത്തുകൊണ്ടുവന്നുവെന്നും, അപരിചിതരുമായി സംസാരിക്കുന്നത് തന്റെ ജീവൻ രക്ഷിച്ചു എന്നും അദ്ദേഹം പറയുന്നു.
കനേഡിയൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഇയാൻ കൾബെർട്ട് പറയുന്നത്, മനുഷ്യർ സാമൂഹിക ജീവികളാണെന്നും, നമ്മുടെ ആരോഗ്യവും ക്ഷേമവും സമൂഹത്തിലെ ബന്ധങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നുമാണ്. ഈ ചെറിയ കണ്ടുമുട്ടലുകൾ ഏകാന്തത കുറയ്ക്കുമെന്നും, മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ 13 ശതമാനം ആളുകൾക്ക് എപ്പോഴും അല്ലെങ്കിൽ ഇടയ്ക്കിടെ ഏകാന്തത അനുഭവപ്പെടുന്നുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അടുത്തിടെ പുറത്തുവിട്ട ഒരു സർവേയിൽ പറയുന്നു.
അതേസമയം, 37 ശതമാനം പേർക്ക് ചിലപ്പോൾ ഏകാന്തത തോന്നാറുണ്ടെന്നും, ഏകദേശം 50 ശതമാനം പേർക്ക് വളരെ വിരളമായി മാത്രമാണ് ഏകാന്തത അനുഭവപ്പെടുന്നതെന്നും സർവേയിൽ കണ്ടെത്തി. അപരിചിതരുമായി സംസാരിക്കുന്നത് ആളുകൾക്ക് ഇഷ്ടമാണെങ്കിലും, തിരസ്കരിക്കപ്പെടുമോ എന്നുള്ള ഭയം കാരണം പലരും ഇതിൽ നിന്ന് പിന്മാറാറുണ്ടെന്ന് 2,300 ആളുകളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി ഗില്ലിയൻ സാൻഡ്സ്ട്രോം പറഞ്ഞു. ടെക്നോളജിയുടെ ഉപയോഗം, സെൽഫ്-ചെക്കൗട്ട് സംവിധാനങ്ങൾ പോലുള്ളവ ചെറിയ ഇടപഴകലുകൾ ഒഴിവാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



