ബ്രിട്ടീഷ് കൊളംബിയ ട്രൈബ്യൂണൽ ഒരു പ്രധാന കേസിൽ വിധി പ്രഖ്യാപിച്ചു. ഹിജാബ് ധരിക്കാത്ത ഒരു മുസ്ലിം സ്ത്രീയുടെ ചിത്രങ്ങൾ ‘അശ്ലീല ചിത്രങ്ങളുടെ’ ഗണത്തിൽ പെടില്ലെന്നാണ് ട്രൈബ്യൂണൽ വിധിച്ചത്. ഇതോടെ, നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി തള്ളി. ബ്രിട്ടീഷ് കൊളംബിയയിലെ ‘ഇന്റിമേറ്റ് ഇമേജസ് പ്രൊട്ടക്ഷൻ ആക്ട്’ പ്രകാരം, ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കുകയോ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്താൽ 5000 ഡോളർ വരെ നഷ്ടപരിഹാരം ലഭിക്കും.
ഭർത്താവുമായിട്ടുള്ള കുടുംബ കോടതി കേസുമായി ബന്ധപ്പെട്ട് തന്റെ ഹിജാബ് ധരിക്കാത്ത ചിത്രങ്ങൾ മുൻ ഭർത്താവ് കോടതി ഉദ്യോഗസ്ഥർക്ക് നൽകിയെന്ന് യുവതി പരാതിയിൽ പറഞ്ഞു. ഇവരിൽ ചിലർ പുരുഷന്മാരായിരുന്നു. മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് ഇല്ലാതെ അന്യപുരുഷന്മാരുടെ മുന്നിൽ വരാൻ പാടില്ലെന്നും, അതുകൊണ്ടുതന്നെ ഹിജാബ് ഇല്ലാത്ത തന്റെ ചിത്രങ്ങൾ പുറത്തുപോയത് പൊതു സ്ഥലത്ത് നഗ്നയായി നിൽക്കുന്നതിന് തുല്യമാണെന്നും യുവതി വാദിച്ചു.
തന്നെ അപമാനിക്കാനും വേദനിപ്പിക്കാനും വേണ്ടിയാണ് മുൻ ഭർത്താവ് ഇത് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ട്രൈബ്യൂണൽ വൈസ് ചെയർപേഴ്സൺ ആയ ആൻഡ്രിയ റിച്ചീ ഈ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ, അവ നിയമപരമായി അശ്ലീല ചിത്രങ്ങളുടെ നിർവചനത്തിൽ വരുന്നില്ലെന്ന് കണ്ടെത്തി.
ഈ ചിത്രങ്ങളിൽ യുവതി നഗ്നയായിട്ടോ, ലൈംഗിക പ്രവർത്തിയിൽ ഏർപ്പെട്ടുകൊണ്ടോ അല്ല ഉള്ളത്. നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസരിച്ച് ഈ ചിത്രങ്ങൾ ‘അശ്ലീലം’ അല്ലെന്ന് റിച്ചീ വ്യക്തമാക്കി. യുവതിക്ക് ഹിജാബ് ഇല്ലാത്തതുകൊണ്ട് മാത്രം അത് അശ്ലീലമായി കണക്കാക്കാൻ കഴിയില്ല എന്നും വിധിയിൽ പറയുന്നു.
ഇതുകൂടാതെ, ഭർത്താവിനെ ചുംബിക്കുന്ന ചിത്രം ലൈംഗിക പ്രവർത്തിയായി കണക്കാക്കാൻ കഴിയില്ലെന്നും ട്രൈബ്യൂണൽ പറഞ്ഞു.
ചുംബനം എന്നത് മാതാപിതാക്കളും കുട്ടികളും തമ്മിലോ സുഹൃത്തുക്കൾ തമ്മിലോ ഒക്കെ ഉണ്ടാകാമെന്നും, അതിനാൽ അത് ലൈംഗിക പ്രവർത്തിയായി മാത്രം കാണാൻ കഴിയില്ലെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ഈ കേസിലെ മറ്റ് ചില ആരോപണങ്ങൾ, അതായത് സ്വകാര്യതാനിയമ ലംഘനം, കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡംസ് ലംഘനം എന്നിവ പരിഗണിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും ട്രൈബ്യൂണൽ അറിയിച്ചു.
B.C. tribunal rules that pictures of Muslim women not wearing hijab are not pornographic
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



