മീററ്റ്∙ വിവസ്ത്രരായി എത്തി സ്ത്രീകളെ ഭയപ്പെടുത്തുകയും ഒറ്റയ്ക്ക് കാണുമ്പോൾ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു അക്രമിസംഘത്തിന്റെ ഭീഷണിയിലാണ് ഉത്തർപ്രദേശിലെ മീററ്റിനടുത്തുള്ള ഗ്രാമങ്ങൾ. ‘നഗ്നസംഘം’ എന്ന് ഗ്രാമവാസികൾ പേരിട്ട ഈ സംഘത്തെ കണ്ടെത്താനായി പൊലീസ് ഡ്രോണുകൾ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു.
ദൗറലയിൽ നിന്നുള്ള ഒരു പെൺകുട്ടിയാണ് ഇത്തരത്തിലുള്ള ആദ്യ ആക്രമണത്തിന് ഇരയായത്. നീണ്ട കട്ടി മുടിയുള്ള രണ്ട് നഗ്നരായ യുവാക്കളാണ് തന്നെ ആക്രമിച്ചതെന്നും വയലിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഈ സംഭവം ആദ്യം പൊലീസ് ഗൗരവമായി എടുത്തില്ലെങ്കിലും, പിന്നീട് സമാനമായ നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ആക്രമണങ്ങൾ തുടരുന്നു
ദൗറലയിലെ സംഭവത്തിന് ശേഷം ഭരാല ഗ്രാമത്തിലെ ഒരു വീട്ടമ്മയും സമാനമായ ആക്രമണത്തിന് ഇരയായി. ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവരെ രണ്ട് നഗ്നരായ യുവാക്കൾ ചേർന്ന് വയലിലേക്ക് വലിച്ചിഴച്ചു. ഉച്ചത്തിൽ നിലവിളിച്ചതിനെ തുടർന്ന് ഗ്രാമവാസികൾ ഓടിയെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിന് ശ്രമിച്ചവർക്ക് നീളമുള്ള മുടിയുണ്ടായിരുന്നതായും ഇവർ മൊഴി നൽകി.
പിന്നീട് മീററ്റിന് സമീപമുള്ള മറ്റ് രണ്ട് സ്ഥലങ്ങളിലും സമാനമായ സംഭവങ്ങൾ ആവർത്തിച്ചതോടെ പൊലീസ് വിഷയം ഗൗരവമായി കണക്കിലെടുത്തു. പ്രതികളെ കണ്ടെത്താനായി ആളനക്കമില്ലാത്ത പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും പൊലീസ് ഡ്രോൺ പരിശോധന ആരംഭിച്ചു. നിരീക്ഷണത്തിനായി സി.സി.ടി.വി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
കിംവദന്തികളോ?
അതേസമയം, നഗ്നസംഘം എന്നത് ചിലർ പരത്തുന്ന കിംവദന്തി മാത്രമാണെന്നും ആരോപണമുണ്ട്. സർക്കാരിന്റെയും പോലീസിന്റെയും പ്രതിച്ഛായ തകർക്കാൻ ചിലർ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ കഥകളെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. എന്നാൽ, നാണക്കേട് ഭയന്ന് കൂടുതൽ സ്ത്രീകൾ ആക്രമണ വിവരം പുറത്തുപറയാൻ മടിക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
“Nude Gang” Panic Among Women In UP’s Meerut, Drones Used For Surveillance



