ഇസ്‌ലാമാബാദ്: പാകിസ്താനിലെ ക്വറ്റയിൽ പാര്‍ട്ടി റാലിയിൽ നടന്ന സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി (BNP) സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത് ചാവേർ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ 40 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ ഷഹവാനി സ്റ്റേഡിയത്തിലെ പാർക്കിംഗ് ഏരിയയിലാണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ബിഎൻപി സ്ഥാപക നേതാവ് അത്താവുള്ള മെങ്കലിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് റാലി സംഘടിപ്പിച്ചത്. റാലി ആരംഭിച്ച് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് ബിഎൻപി നേതാവ് സാജിദ് തരീൻ പറഞ്ഞു.
ആക്രമണം നടന്ന ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, പാകിസ്താൻ-ഇറാൻ അതിർത്തിയോട് ചേർന്ന ബലൂചിസ്ഥാനിലും ഖൈബർ പ്രവിശ്യയിലെ സൈനിക താവളത്തിലും ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. ബലൂചിസ്ഥാനിൽ നടന്ന സ്ഫോടനത്തിൽ അഞ്ച് പേരും ഖൈബറിൽ നടന്ന സ്ഫോടനത്തിൽ ആറ് സൈനികരും കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.



