കീവ്: റഷ്യൻ മിസൈൽ ആക്രമണത്തിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ നാലു കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങൾ വഴിമുട്ടിയ സാഹചര്യത്തിലാണ് ഈ ആക്രമണം. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെ ഏകദേശം 600 ഡ്രോണുകളും 30-ലധികം മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ യുക്രെയ്നെ ആക്രമിച്ചത്. ഇതിൽ കീവ് നഗരകേന്ദ്രത്തിൽ നടന്ന അപൂർവമായ ആക്രമണവും ഉൾപ്പെടുന്നു. ആക്രമണത്തെ തുടർന്ന് കീവ് മേഖലയിൽ വെള്ളിയാഴ്ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തകർ 17 പേരെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷിച്ചത്. ഇവരിൽ നാലു കുട്ടികളും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞത് രണ്ടു വയസ്സുകാരിയാണ്. 50-ലധികം പേർക്ക് പരിക്കേൽക്കുകയും എട്ടുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തൽ പ്രഖ്യാപിക്കാനും സമഗ്രമായ സമാധാന ഉടമ്പടി ഉണ്ടാക്കാനുമുള്ള നയതന്ത്ര നീക്കങ്ങൾ പുരോഗതിയില്ലാതെ നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ നാറ്റോയുടെ മാതൃകയിൽ സുരക്ഷാ ഉറപ്പുകൾ നൽകുന്നത് സംബന്ധിച്ച ചർച്ചകൾ വേഗത്തിലാക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു. ഒരു വെടിനിർത്തൽ ഉണ്ടായാൽ യുക്രെയ്ൻ മണ്ണിൽ വെച്ച് തന്നെ അവരുടെ സൈനികർക്ക് പരിശീലനം നൽകുമെന്ന് യൂറോപ്യൻ യൂണിയൻ പ്രതിരോധ മന്ത്രിമാർ ഉറപ്പു നൽകിയിട്ടുണ്ട്. കൂടാതെ റഷ്യയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നതിനായി കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും യുക്രെയ്ന് പ്രതിരോധ സാമഗ്രികൾ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും യൂറോപ്യൻ യൂണിയൻ പ്രതിരോധ മന്ത്രിമാർ ചർച്ച ചെയ്തു.
അതേസമയം, സമാധാന ചർച്ചകൾക്ക് തടസ്സമുണ്ടാക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് റഷ്യ ആരോപിച്ചു. യുക്രെയ്നിൽ സമാധാനപരമായ ഒരു ഒത്തുതീർപ്പ് ഉണ്ടാകുമ്പോൾ മാത്രമേ സുരക്ഷാ ഉറപ്പുകൾ നൽകാൻ കഴിയൂ എന്നും അത് ചർച്ചകൾക്കുള്ള ഒരു ഉപാധിയായി കാണാൻ കഴിയില്ലെന്നും റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവ പറഞ്ഞു. കൂടാതെ സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മനോഭാവവും തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. യുക്രെയ്നെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ ട്രംപ് അതൃപ്തനാണെങ്കിലും അതിൽ ആശ്ചര്യമില്ല എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കിയത്. റഷ്യയും യുക്രെയ്നും വളരെക്കാലമായി യുദ്ധത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.
Russian missile attack on Ukrainian capital; death toll rises to 23



