ന്യൂഡൽഹി: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയുമായുള്ള വ്യാപാരയുദ്ധം ശക്തമാക്കിയതോടെ, ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് രഹസ്യമായി നീക്കങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. ഈ നീക്കങ്ങൾക്ക് തുടക്കമിട്ട് ഷി ജിൻപിങ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഒരു സ്വകാര്യ കത്തയച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യക്ക് താൽപര്യമുണ്ടോ എന്നറിയാനുള്ള ഒരു പരീക്ഷണമായിരുന്നു ഈ കത്തെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്.
രാഷ്ട്രപതി മുർമുവിനാണ് കത്ത് ലഭിച്ചതെങ്കിലും, കത്തിലെ ഉള്ളടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉടൻ തന്നെ അറിയിച്ചിരുന്നു. യുഎസ്-ഇന്ത്യ കരാറുകൾ ബെയ്ജിങ്ങിന്റെ താൽപര്യങ്ങൾക്ക് ഹാനികരമാകുമോ എന്ന ആശങ്ക ഷി ജിൻപിങ് കത്തിൽ പ്രകടിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു. ഇതിനായി ബെയ്ജിങ്ങിന്റെ ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു പ്രവിശ്യാ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ട്രംപിന്റെ താരിഫ് ഭീഷണികളെക്കുറിച്ചും, ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ ഉണ്ടാക്കിയത് താനാണെന്ന അദ്ദേഹത്തിന്റെ അവകാശവാദത്തെക്കുറിച്ചും അമേരിക്കയുമായി ചർച്ചകൾ നടക്കുന്നതിനിടെയാണ് മോദി സർക്കാർ ചൈനയുടെ നീക്കങ്ങളെ ഗൗരവമായി കാണാൻ തുടങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ട്രംപിൻ്റെ നികുതി നയങ്ങളിൽ അതൃപ്തരായ ഇന്ത്യയും ചൈനയും 2020-ലെ അതിർത്തി സംഘർഷങ്ങളിൽനിന്ന് മുന്നോട്ട് പോകാൻ തീരുമാനിക്കുകയും, അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കാൻ പ്രതിജ്ഞയെടുക്കുകയും ചെയ്തതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സംഭവവികാസങ്ങളെ തുടർന്ന് ഇന്ത്യ-ചൈന ബന്ധത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നേരിട്ടുള്ള യാത്രാവിമാന സർവീസുകൾ ആഴ്ചകൾക്കുള്ളിൽ പുനരാരംഭിക്കും. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ചൈന ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഇന്ത്യ, വർഷങ്ങൾ നീണ്ട നിരോധനത്തിന് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസകൾ അനുവദിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ ട്രംപിന്റെ നികുതി നയങ്ങൾ കാരണമായത് ഒരു വിരോധാഭാസമാണ്. ചൈനീസ് ഉത്പന്നങ്ങൾക്ക് ഇരട്ടി നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ, ചൈനീസ് വിദേശകാര്യ മന്ത്രാലയം “അധീശത്വത്തിനും അധികാര രാഷ്ട്രീയത്തിനും എതിരെ” ഇന്ത്യയുമായി സഹകരിക്കാൻ ആഹ്വാനം ചെയ്തു. “ആനയും വ്യാളിയും ഒരുമിച്ച് നൃത്തം ചെയ്യുന്നത് മാത്രമാണ് ശരിയായ തിരഞ്ഞെടുപ്പ്” എന്ന് ഷി ജിൻപിങ് തന്നെ പ്രഖ്യാപിച്ചു. ജൂലൈ മാസത്തോടെ ചൈനീസ് ഉദ്യോഗസ്ഥർ ഈ പ്രയോഗം ആവർത്തിച്ചു.
ഒരുപടി കൂടി കടന്ന്, ചൈനീസ് സർക്കാർ പിന്തുണയുള്ള പത്രമായ ‘ഗ്ലോബൽ ടൈംസ്’, യുഎസ് നികുതികളെ ചെറുക്കാൻ ഈ രണ്ട് ഏഷ്യൻ ശക്തികളും ഒരു “ബാലെ നൃത്തം” നടത്തണമെന്ന് ആവശ്യപ്പെട്ടു. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈ ആഴ്ച ചൈന സന്ദർശിക്കാൻ സാധ്യതയുള്ള പ്രധാനമന്ത്രി മോദി ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു. മോദിയുടെ ഏഴ് വർഷത്തിനിടെയുള്ള ആദ്യത്തെ ചൈന സന്ദർശനമാണിത്. കഴിഞ്ഞ വർഷം റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് ഇരുവരും അവസാനമായി ഒരു വേദി പങ്കിട്ടത്.



