വിമാനത്തിൽ നിന്ന് ഇന്ധനം ചോർന്ന് പതിനായിരക്കണക്കിന് കെട്ടിടങ്ങൾക്കും സ്കൂളുകൾക്കും നാശനഷ്ടങ്ങളുണ്ടാക്കിയ സംഭവത്തിൽ 78.75 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഡെൽറ്റ എയർലൈൻസ് സമ്മതിച്ചു. 2020-ൽ നടന്ന ഈ സംഭവത്തിൽ കമ്പനിക്കെതിരെ ഫയൽ ചെയ്യപ്പെട്ട ക്ലാസ് ആക്ഷൻ കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. നിയമനടപടികൾ നീളുന്നത് ഒഴിവാക്കാനാണ് ഈ തുക നൽകുന്നതെന്നും, തങ്ങൾക്ക് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും ഡെൽറ്റ അറിയിച്ചു. ലോസ് ആഞ്ചലസ് ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഈ ഒത്തുതീർപ്പിന് ജഡ്ജിയുടെ അംഗീകാരം ആവശ്യമാണ്.
2020 ജനുവരി 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോസ് ആഞ്ചലസിൽ നിന്ന് ഷാങ്ഹായിലേക്ക് 167 യാത്രക്കാരുമായി പുറപ്പെട്ട ഡെൽറ്റ 89 വിമാനത്തിന്റെ ഒരു എഞ്ചിൻ പറന്നുയർന്ന ഉടൻ തന്നെ തകരാറിലായി. അടിയന്തരമായി ലാന്റ് ചെയ്യുന്നതിനായി വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് പൈലറ്റുമാർ ഏകദേശം 6,804 കിലോഗ്രാം ഇന്ധനം പുറത്തേക്ക് ഒഴുക്കി കളഞ്ഞത്. എന്നാൽ, ജനവാസ മേഖലയ്ക്ക് മുകളിലൂടെ താഴ്ന്ന് പറന്നാണ് ഇന്ധനം ഒഴുക്കിയതെന്നാണ് പരാതിക്കാരുടെ ആരോപണം. അപകടം ഒഴിവാക്കാൻ സമുദ്രത്തിന് മുകളിലോ ഉയർന്ന ആകാശത്തോ ഇന്ധനം ഒഴുക്കാമായിരുന്നു എന്നും, പൈലറ്റുമാരുടെ അനാവശ്യമായ ഈ നടപടി മൂലം പലർക്കും നിസ്സാര പരിക്കുകൾ ഏറ്റിരുന്നതായും പരാതിയിൽ പറയുന്നു.
നിയമപരമായ ചെലവുകൾ കിഴിച്ച ശേഷം, ബാക്കിയുള്ള തുകയായ 50.6 മില്യൺ ഡോളർ ഏകദേശം 38,000 വസ്തുവകകളുടെ ഉടമകൾക്കോ താമസക്കാർക്കോ വിതരണം ചെയ്യാനാണ് ധാരണയായിരിക്കുന്നത്. പരാതിക്കാരുടെ അഭിഭാഷകനായ ഫിലിപ്പോ മാർച്ചിനോ ഈ ഒത്തുതീർപ്പ് ന്യായവും യുക്തിസഹവുമാണെന്ന് പ്രസ്താവനയിൽ അറിയിച്ചു. ഡെൽറ്റ വിമാനത്തിലെ പൈലറ്റുമാർ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ) നിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും, എഫ്എഎ നടത്തിയ അന്വേഷണത്തിൽ പൈലറ്റുമാർക്ക് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും ഡെൽറ്റ എയർലൈൻസ് വ്യക്തമാക്കി.
Fuel spill: Delta Airlines settles lawsuit for $78.75 million



