പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഡോക്ടർമാർ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച രാത്രി കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനം രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തകൻ പ്രതാപ് ജയലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഴഞ്ഞുവീണയുടൻ ഹൃദയാഘാതമുണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും പ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പ്രതാപ് ജയലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്. ഏകദേശം 15- 20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക്‌ഷോർ ഹോസ്പിറ്റലിൽ കൊണ്ടുവന്നു. പക്ഷെ വീണപ്പോൾ തന്നെ cardiac arrest ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് angioplasty ചെയ്തു. അപ്പോൾ മുതൽ വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന അവൻ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങൾ കണ്ടതൊഴിച്ചാൽ). തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാർത്ഥന കൂടി ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല. നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും. പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന, നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർത്ഥനയും സ്‌നേഹവും ഉണ്ടാവണം. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല. അവൻ തിരിച്ചു വരും. വന്നേ പറ്റൂ. Pls come back my dear most Buddy
Actor and presenter Rajesh Keshav suffers heart attack, collapses during show



