പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയ കുറ്റത്തിന് ബിഎൻഎസ് (ഭാരതീയ ന്യായ സംഹിത) വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം.
പരാതി ഉന്നയിച്ച സ്ത്രീകളിൽ നിന്ന് നേരിട്ട് പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പോലീസ് ആദ്യം സ്വീകരിച്ച നിലപാട്. എന്നാൽ, നിയമോപദേശം തേടിയ ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകാമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നത്.
ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചത് ഉൾപ്പെടെയുള്ള ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തിൽ സൈബർ വിഭാഗവും അന്വേഷണം നടത്താൻ സാധ്യതയുണ്ട്. ബാലാവകാശ കമ്മിഷനിലും വനിതാ കമ്മിഷനിലും രാഹുലിനെതിരെ പരാതികൾ ലഭിച്ചിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ ഓഫീസിലും നിരവധി പേർ പരാതി നൽകിയിട്ടുണ്ട്.
ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിന് പുറമേ, ആരോപണം ഉന്നയിച്ച സ്ത്രീയെ കൊല്ലാൻ വേണ്ട സമയത്തെക്കുറിച്ച് രാഹുൽ പറഞ്ഞത് ക്രിമിനൽ മനോഭാവത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പരാതി നൽകുന്നവർക്ക് സർക്കാർ പൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Rahul Mamkootathil MLA is facing potential legal action following sexual harassment allegations



