രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് സംരക്ഷണം നൽകിയെന്നാരോപിച്ച് ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ വടകരയിൽ തടഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്. “രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണമൊരുക്കിയില്ലേ” എന്ന് ചോദിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ ഷാഫിയുടെ കാർ തടഞ്ഞത്.
ഇതോടെ കാറിൽ നിന്നിറങ്ങിയ ഷാഫി പറമ്പിൽ രൂക്ഷമായി പ്രതികരിച്ചു. “തെറി പറഞ്ഞാൽ കേട്ടുനിൽക്കാൻ വേറെ ആളെ നോക്കണം, നായേ, പട്ടീ എന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കുമെന്നു കരുതേണ്ട” എന്ന് അദ്ദേഹം സമരക്കാരോട് പറഞ്ഞു. “ധൈര്യമുണ്ടെങ്കിൽ പിണറായി വിജയനെതിരെ സമരം ചെയ്യ്” എന്നും ഷാഫി വെല്ലുവിളിച്ചു. ഷാഫിയും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കുതർക്കം രൂക്ഷമായതോടെ പോലീസ് ഇടപെട്ട് ഇവർക്കിടയിൽ നിലയുറപ്പിച്ചു.
പോലീസ് വലയത്തിൽനിന്നിറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിച്ച ശേഷമാണ് ഷാഫി മടങ്ങിയത്. “സമരം ചെയ്യാനുള്ള അവകാശത്തെ ഞങ്ങൾ മാനിക്കുന്നു. പക്ഷേ, പ്രതിഷേധത്തിന്റെ പേരിൽ അസഭ്യം പറയുന്നത് ശരിയല്ല. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. അത്തരം സമരങ്ങളെ ഞങ്ങൾ ഭയപ്പെടുന്നില്ല. എങ്കിലും, സമരത്തിന്റെ പേരിൽ നായ, പട്ടി എന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കില്ല. ഏത് സമരക്കാർ വന്നാലും വടകരയിൽനിന്ന് പേടിച്ചുപോകാൻ ഉദ്ദേശിക്കുന്നില്ല. ഇവിടെത്തന്നെ കാണും” എന്ന് ഷാഫി വ്യക്തമാക്കി. തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് ജീപ്പിൽ സ്ഥലത്തുനിന്ന് മാറ്റിയ ശേഷമാണ് ഷാഫിയും പ്രവർത്തകരും മടങ്ങിയത്.
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കോഴിക്കോട്ടെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണനും കൺവീനർ അഹമ്മദ് പുന്നക്കലും അറിയിച്ചു.
Clash between DYFI workers and Shafi Parambil MP



