ലൈംഗിക ആരോപണങ്ങളെത്തുടർന്ന് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്ത് പാർട്ടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്കാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. അതേസമയം, എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളെക്കുറിച്ച് പാർട്ടി തലത്തിൽ അന്വേഷണം ഉണ്ടാകില്ലെന്നും നേതൃത്വം വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നെങ്കിലും താൽക്കാലിക സസ്പെൻഷൻ മാത്രം മതിയെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്.
അടുത്ത നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു.
ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു. നിലവിൽ അദ്ദേഹം എംഎൽഎ എന്ന നിലയിൽ തുടരുന്നതിനാൽ രാജി വെക്കാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.
വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതായി നേതൃത്വം കരുതുന്നു.
ആറു മാസത്തിന് ശേഷം രാഹുലിന്റെ കാര്യത്തിൽ പാർട്ടി നേതൃത്വം അന്തിമ തീരുമാനമെടുക്കും. ഇതിനിടെ, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്താനുള്ള നടപടികളും പാർട്ടി ആരംഭിച്ചിട്ടുണ്ട്.



