വാഷിംഗ്ടൺ: അമേരിക്കൻ അതിർത്തിയിൽ ഫോണുകളും, കമ്പ്യൂട്ടറുകളും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിക്കുന്നത് വർധിച്ചുവരുന്നതായി യു.എസ് സർക്കാർ അറിയിച്ചു. ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെ യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.ബി.പി) 14,899 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചതായാണ് കണക്കുകൾ. ഇതിൽ 1,075 എണ്ണം ‘അഡ്വാൻസ്ഡ്’ പരിശോധനകളായിരുന്നു. 2018-ന് ശേഷം ഒരു പാദത്തിൽ നടന്ന ഏറ്റവും ഉയർന്ന പരിശോധനയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ തുറമുഖങ്ങളിലെത്തിയ 400 ദശലക്ഷം യാത്രക്കാരിൽ 0.01 ശതമാനം പേരെ മാത്രമാണ് പരിശോധനക്ക് വിധേയമാക്കിയതെന്നാണ് സി.ബി.പി വെബ്സൈറ്റിൽ പറയുന്നത്.
എന്നാൽ, ഈ പരിശോധനയ്ക്ക് വിധേയരായവരിൽ 78 ശതമാനവും അമേരിക്കൻ പൗരന്മാരല്ലാത്ത വിദേശികളാണ്. ഒരു ഉദ്യോഗസ്ഥൻ ഉപകരണങ്ങളിലെ വിവരങ്ങൾ നേരിട്ട് പരിശോധിക്കുന്ന രീതിയാണ് സാധാരണയായി സ്വീകരിക്കാറുള്ളത്. എന്നാൽ, വിവരങ്ങൾ ‘റിമോട്ട്’ ആയി സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധനയിൽ ഉൾപ്പെടുത്താറില്ല. പരിശോധന തുടങ്ങുന്നതിന് മുൻപ് മൊബൈൽ ഡാറ്റയും വൈഫൈയും മറ്റ് കണക്ഷനുകളും വിച്ഛേദിക്കുമെന്ന് സി.ബി.പി അറിയിച്ചു.
നിയമലംഘനത്തിന് ന്യായമായ സംശയമോ, ദേശീയ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ‘അഡ്വാൻസ്ഡ്’ പരിശോധന നടത്താം. ഇതിനായി പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് ഡിവൈസിലെ വിവരങ്ങൾ റിവ്യൂ ചെയ്യാനോ, പകർത്താനോ, വിശകലനം ചെയ്യാനോ സാധിക്കും. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ശരാശരി ഒമ്പത് മുതൽ പത്ത് ശതമാനം വരെ പരിശോധനകൾ ‘അഡ്വാൻസ്ഡ്’ ആയിരുന്നു.
പരിശോധനക്കായി ആവശ്യപ്പെട്ടാൽ തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളും അതിലെ വിവരങ്ങളും പരിശോധനക്ക് വിധേയമാക്കാൻ എല്ലാ യാത്രക്കാർക്കും ബാധ്യതയുണ്ടെന്ന് സി.ബി.പി പറയുന്നു. പാസ്കോഡ് നൽകാത്തത് ഒരു വിദേശ പൗരന്റെ പ്രവേശനത്തിന് തടസ്സമാകില്ല. എന്നാൽ, ഉപകരണങ്ങൾ കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടെന്നും, അത് പ്രവേശനത്തെ ബാധിക്കുന്ന ഒരു ഘടകമായിരിക്കുമെന്നും സി.ബി.പി കൂട്ടിച്ചേർത്തു.
അതിർത്തിയിലെ ഫോൺ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ സമീപ മാസങ്ങളിൽ വ്യാപകമായ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. കാനഡ തങ്ങളുടെ പൗരന്മാർക്കായി പുറപ്പെടുവിച്ച യാത്രാ മുന്നറിയിപ്പിൽ, യു.എസ് അതിർത്തിയിലെ പരിശോധനയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഭീകരവാദം, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, മയക്കുമരുന്ന്-മനുഷ്യക്കടത്ത്, അനധികൃത കുടിയേറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ഇത്തരം പരിശോധനകൾ സഹായിക്കുമെന്ന് സി.ബി.പി പറയുന്നു.
എന്നാൽ, ക്രിമിനൽ പ്രവർത്തനങ്ങൾ മാത്രമല്ല അതിർത്തിയിൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്ന ആശങ്കകളും ഉയർന്നിട്ടുണ്ട്. മാർച്ചിൽ ഹ്യൂസ്റ്റണിലേക്ക് യാത്ര ചെയ്ത ഒരു ഫ്രഞ്ച് ശാസ്ത്രജ്ഞനെ തടഞ്ഞത് അദ്ദേഹത്തിന്റെ ഫോണിൽ ട്രംപ് ഭരണകൂടത്തെ വിമർശിക്കുന്ന സന്ദേശങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു. അതിർത്തി ഉദ്യോഗസ്ഥർക്ക് ആരെയും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാനും, പ്രവേശനം നിഷേധിക്കാനും പൂർണ്ണ അധികാരം ഉണ്ടെന്ന് വാൻകൂവറിലെ അഭിഭാഷക സിൻഡി സ്വിറ്റ്സർ പറഞ്ഞു.



