തനിക്ക് അശ്ലീല സന്ദേശം അയച്ച പ്രമുഖ യുവനേതാവിന് സൈക്കോ ക്യാരക്ടറാണെന്ന് അവതാരകയും നടിയുമായ റിനി ആൻ ജോർജ്. പരിചയപ്പെട്ടപ്പോൾ തന്നെ അയാൾ അശ്ലീല സന്ദേശം അയച്ചെന്നും റിനി പറയുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്ന
ഇയാൾ രാഷ്ട്രീയ നേതാവാകാൻ യോഗ്യനല്ലെന്നും അവർ പറയുന്നു. ഇനിയും പാർട്ടി ധാർമികത കാണിക്കണമെന്നും റിനി ആവശ്യപ്പെടുന്നു. ഈ വിഷയം താൻ പല നേതാക്കളോടും പറഞ്ഞിരുന്നുവെങ്കിലും നീതി ലഭിച്ചില്ല. പ്രതിപക്ഷ നേതാവിൽ നിന്നാണ് നീതി ലഭിക്കാത്തതെന്ന പ്രചാരണം തെറ്റാണെന്നും, പ്രതിപക്ഷ നേതാവ് തനിക്ക് പിതാവിനെപ്പോലെയാണെന്നും അവർ വ്യക്തമാക്കി.
ഈ വ്യക്തിയുടെ ദുഷ്പ്രവർത്തനങ്ങൾ നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും പോലും ദുരനുഭവങ്ങളുണ്ടാക്കിയിട്ടുണ്ട്. ഈ പോക്ക് ശരിയല്ലെന്ന് താൻ പാർട്ടിയെ അറിയിച്ചിരുന്നു. താൻ ഒരു ഒത്തുതീർപ്പിനും തയ്യാറല്ല. ഇയാൾക്ക് മാനസാന്തരം വരണമെന്നും അതിനായി പാർട്ടി ഇടപെടണമെന്നും റീനി ആൻ ജോർജ് ആവശ്യപ്പെടുന്നു.
പല സ്ത്രീകൾക്കും ഇയാളുടെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആരും അത് തുറന്നു പറയാൻ തയ്യാറാവുന്നില്ല. താൻ അത് സമൂഹത്തോട് വിളിച്ചുപറയുന്നത് തന്റെ കടമയായി കരുതുന്നു. തനിക്ക് യാതൊരു ഭയവുമില്ലെന്നും, തന്റെ കൈയ്യിൽ തെളിവുകളുണ്ടെന്നും അവർ പറഞ്ഞു.തെളിവുകൾ നശിപ്പിക്കുന്നതിൽ ഇയാൾ മിടുക്കനാണ്. വീഡിയോ കോളുകളിലും മറ്റും ഇയാൾ ഇരുട്ടിന്റെ മറവിലാണ് പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് സ്ക്രീൻഷോട്ടുകൾ എടുത്താലും ഇയാളെ തിരിച്ചറിയാൻ പ്രയാസമാണ്.
ഇയാൾ വ്യക്തമായ വിവാഹ വാഗ്ദാനങ്ങൾ നൽകാറില്ല. ഭക്ഷണം കഴിക്കാം, ഒന്നിച്ച് ഇരിക്കാം എന്നിങ്ങനെ പറഞ്ഞ് മുറിയിലേക്ക് ക്ഷണിക്കാറാണ് പതിവ്. വലിയൊരു സംരക്ഷണ വലയത്തിനുള്ളിൽ ആയതുകൊണ്ടാണ് ഇയാൾക്ക് ഈ ധാർഷ്ട്യം എന്നും റീനി ആൻ ജോർജ് പറയുന്നു.
Malayalam actress accuses youth leader of sending objectionable messages



