പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 150-ലധികം ആളുകളെ കാണാതായി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രളയത്തിൽ ഇതുവരെ 270 പേർ മരിച്ചതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തകർ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബുന്നേർ ജില്ലയിൽ മാത്രം മരണസംഖ്യ 277 ആയി. മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നതെന്ന് എമർജൻസി സർവീസ് വക്താവ് മുഹമ്മദ് സുഹൈൽ അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയവരെ കണ്ടെത്താനായി ഉൾപ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. സൈന്യവും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്.
പ്രളയത്തിന് മുന്നോടിയായി മുന്നറിയിപ്പ് നൽകിയില്ലെന്ന് ഗ്രാമവാസികൾ ആരോപിച്ചു. എന്നാൽ മുന്നറിയിപ്പ് സംവിധാനം നിലവിലുണ്ടായിരുന്നെന്നും, മഴ അപ്രതീക്ഷിതമായി എത്തിയതിനാൽ ജനങ്ങളെ അറിയിക്കാൻ സമയം ലഭിച്ചില്ലെന്നുമാണ് സർക്കാർ നിലപാട്. അതേസമയം, നദിയുടെ തീരങ്ങളിലും, ജലപാതകളുടെ സമീപത്തും വീടുകൾ നിർമ്മിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് പ്രവിശ്യാ മുഖ്യമന്ത്രി അലി അമീൻ ഗണ്ഡാപൂർ പറഞ്ഞു.
ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 26 മുതൽ രാജ്യത്ത് സാധാരണയിൽ കൂടുതൽ മൺസൂൺ മഴയാണ് ലഭിക്കുന്നത്. രാജ്യത്തുടനീളം 645 പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ മേഖലയിൽ മാത്രം 400 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉന്നതതല യോഗം വിളിച്ചു. 126 ദശലക്ഷം രൂപയുടെ (ഏകദേശം 450,000 യുഎസ് ഡോളർ) നാശനഷ്ടം സംഭവിച്ചതായി യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ മാനുഷിക ഏജൻസികൾ സഹായമെത്തിക്കുന്നുണ്ട്. റോഡുകളും വാർത്താവിനിമയ ബന്ധങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. ദുരിതബാധിതർക്ക് ഭക്ഷണവും വെള്ളവും മറ്റ് സഹായങ്ങളും എത്തിച്ചുകൊണ്ടിരിക്കുന്നു. അതേസമയം, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീരിലും വെള്ളപ്പൊക്കമുണ്ടായി. 67 പേർ മരിക്കുകയും ഡസൻ കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു. പാകിസ്താൻ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾക്ക് അതീവ ദുർബലമായ രാജ്യമാണ്. 2022-ൽ കാലാവസ്ഥാ വ്യതിയാനം കാരണം ഉണ്ടായ പ്രളയത്തിൽ 1,700-ഓളം പേർ മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.



