കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം ദിവസേന കൂടിക്കൂടി വരികയാണ്. ചിലയിടങ്ങളിൽ ഇന്ത്യക്കാർക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളും നടക്കുന്നുണ്ട്. അതിനിടയിലാണ് ഇന്ത്യക്കാർ ശൗചാലയത്തിന് പകരം തുറസായ സ്ഥലം തേടുന്നവരെന്ന തരത്തിൽ, കനേഡിയൻ മുനിസിപ്പാലിറ്റികൾ അവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കായി തുറസായ സ്ഥലങ്ങൾ ശൗചാലയങ്ങളായി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകാനായി ഹിന്ദിയിൽ പരസ്യങ്ങൾ നൽകിയെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്നതാണ് അറിയേണ്ടത്. പല മാധ്യമസ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് ഫാക്ട്ചെക്ക് നടത്തുകയും ഈ പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാർക്കുവേണ്ടി കനേഡിയൻ സർക്കാർ മലമൂത്രവിസർജനത്തിനെതിരെ ബോധവൽക്കരണം നടത്തിയെന്ന പ്രചാരണം വ്യാജമാണ്. 2018-ൽ ഘാനയിൽ സ്ഥാപിച്ച പരസ്യബോർഡിൻ്റെ ചിത്രം ഡിജിറ്റലായി എഡിറ്റ് ചെയ്താണ് ഈ തെറ്റായ പ്രചാരണം നടത്തുന്നത്.
പ്രചരിക്കുന്ന ചിത്രം വ്യാജമായി നിർമ്മിച്ചതാണ്. യഥാർത്ഥത്തിൽ ഈ പരസ്യം സ്ഥാപിച്ചത് കാനഡയിലല്ല, മറിച്ച് ആഫ്രിക്കൻ രാജ്യമായ ഘാനയിലാണ്. 2018-ൽ ഘാനയിൽ നടന്ന ഒരു പൊതുജനാരോഗ്യ ശുചിത്വ കാമ്പയിനിൻ്റെ ഭാഗമായി സ്ഥാപിച്ച പരസ്യബോർഡിൻ്റെ ചിത്രം ഡിജിറ്റലായി എഡിറ്റ് ചെയ്താണ് ഈ തെറ്റായ പ്രചാരണം നടത്തുന്നത്. പ്രചരിച്ച ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, 2018 മെയ് 1-ന് ഷട്ടർസ്റ്റോക്ക് എന്ന സ്റ്റോക്ക് ഇമേജ് വെബ്സൈറ്റിൽ ഇതേ ചിത്രത്തിൻ്റെ ഒറിജിനൽ പതിപ്പ് കണ്ടെത്തി. ഘാനയിലെ അക്രയിലെ ഒരു തെരുവിൽ സ്ഥാപിച്ച ‘ബീച്ചുകൾ ടോയ്‌ലറ്റുകളല്ല’ എന്ന അടിക്കുറിപ്പുള്ള ബോർഡാണ് ഷട്ടർസ്റ്റോക്ക് ചിത്രത്തിലുള്ളത്. നിലവിൽ പ്രചരിക്കുന്ന ചിത്രത്തിൽ ഈ ബോർഡിലെ വ്യക്തിയുടെ മുഖം മാറ്റി പകരം ഹിന്ദിയിൽ ‘തുറന്ന സ്ഥലത്തെ മലമൂത്രവിസർജനം നിർത്തുക’ എന്ന വാചകം ചേർത്തിട്ടുണ്ട്.
ലഭിച്ച റിപ്പോർട്ടുകളിലെ വിവരങ്ങൾ പ്രകാരം ഐക്യരാഷ്ട്രസഭയും കാനഡയും ധനസഹായം നൽകുന്ന ഒരു പൊതുജനാരോഗ്യ ശുചിത്വ പദ്ധതിയുടെ ഭാഗമായിരുന്നു ഈ പരസ്യബോർഡുകൾ. പരസ്യബോർഡിൽ, ഘാന സർക്കാരിന്റെയും യുണിസെഫിന്റെയും ലോഗോകൾക്കൊപ്പം കാനഡ സർക്കാരിന്റെയും ഒരു ലോഗോ കാണാം. ആഫ്രിക്കൻ രാജ്യത്ത് തുറന്ന മലമൂത്രവിസർജനം ഇല്ലാതാക്കാൻ 2012 മുതൽ കാനഡ യുനിസെഫുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ നിന്ന് വ്യക്തമായി. ഈ പദ്ധതിക്കായി കനേഡിയൻ സർക്കാർ ഏകദേശം 850,000 ഡോളർ സഹായം നൽകിയിരുന്നു.ഈ പരസ്യബോർഡുകൾക്ക് ഘാനയിലും കാനഡയിലും വലിയ ശ്രദ്ധ ലഭിച്ചിരുന്നു.
Posts circulating claiming that Canadian government has set up a billboard for a defecation campaign for Indians are fake



