അർജന്റീനയിൽ വേദനസംഹാരിയായ ഫെന്റാനിലിൽ മാരകമായ ബാക്ടീരിയകൾ കലർന്നതിനെ തുടർന്ന് 96 പേർ മരിച്ച സംഭവം രാജ്യത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ബ്യൂണസ് ഐറിസ്, സാന്റാ ഡേ, കൊർഡോബ, ഫൊർമോസ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലായിരുന്നവരാണ് മരണപ്പെട്ടത്. 87 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് മരണങ്ങളുടെ കാരണം അന്വേഷിച്ചുവരികയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെന്റാനിലിന്റെ വിശദമായ പരിശോധനയിലാണ് ക്ലെബ്സിയല്ല ന്യൂമോണിയ, റാൽസ്റ്റോണിയ പിക്കെറ്റി തുടങ്ങിയ മാരക ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഈ ബാക്ടീരിയകൾ മിക്ക രോഗാവസ്ഥകളിലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണെന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എച്ച്എൽബി ഫാർമയും അതിന്റെ ലബോറട്ടറി പങ്കാളിയായ ലബോറട്ടോറിയോ റാമല്ലോയും നിർമ്മിച്ച ഫെന്റാനിലിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. അർജന്റീനയിലെ ഡ്രഗ് റെഗുലേറ്ററി അധികൃതർ മരിച്ചവരിൽനിന്നെടുത്ത സാമ്പിളുകളിലും, ഫെന്റാനിലിന്റെ രണ്ട് ബാച്ചുകളിലും ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതിൽ ഒരു ബാച്ച് വ്യാപകമായി വിതരണം ചെയ്തിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മരുന്നുകൾ വിതരണം ചെയ്ത ആശുപത്രികളിലും മരുന്ന് ശേഖരിച്ച കേന്ദ്രങ്ങളിലും അധികൃതർ കർശന പരിശോധന തുടരുകയാണ്.
അതേസമയം, കമ്പനി ഉടമ ഏരിയൽ ഗാർസ്യ ഫർഫാറോ ഈ ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു. ഫെന്റാനിലിന്റെ കൈമാറ്റം സുരക്ഷിതമായിരുന്നെന്നും, പുറത്തുനിന്ന് ആരെങ്കിലും മരുന്നിൽ അട്ടിമറി നടത്തിയതാകാമെന്നും അദ്ദേഹം ആരോപിച്ചു. സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മരണസംഖ്യ ഉയർന്നിട്ടും കേസിൽ കാര്യമായ പുരോഗതിയില്ലെന്ന് വ്യാപക വിമർശനമുയരുന്നു. ഫെന്റാനിലിന്റെ ഉത്പാദനം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് 24 പേർക്കെതിരെ കേസെടുത്തെങ്കിലും ക്രിമിനൽ കുറ്റം ചുമത്തിയിട്ടില്ല. എന്നാൽ, ഇവർക്ക് രാജ്യം വിടുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലേറെ ആംപ്യൂളുകളിൽ അണുബാധയുണ്ടാകുമെന്നാണ് അധികൃതരുടെ അനുമാനം. ഇതിൽ 45,000 ആംപ്യൂളുകൾ വിതരണം ചെയ്തതിനാൽ ജനങ്ങൾക്കിടയിൽ ആശങ്ക വർധിച്ചിട്ടുണ്ട്.



