മുഖക്കുരു സ്വയം പൊട്ടിക്കുന്നത് വലിയ അപകടങ്ങൾ വരുത്തിവയ്ക്കും. കൃത്യമായ വൈദ്യസഹായം തേടാതെ വീട്ടിൽ വെച്ച് മുഖക്കുരു പൊട്ടിക്കാൻ ശ്രമിച്ച ഒരു സ്ത്രീക്ക് ഗുരുതരമായ അണുബാധയുണ്ടായി. ഇത് മുഖത്തിന്റെ ഒരു വശം കോടിപ്പോകാൻ കാരണമായി. ഇതേതുടർന്ന് സ്വയം ചികിത്സയുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഡോക്ടർമാർ. മിഷിഗൺ സ്വദേശിനിയായ അലീഷ മൊണാക്കോ എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മൂക്കിൻ്റെ താഴെയായി ഉണ്ടായിരുന്ന ഒരു വലിയ മുഖക്കുരു (സിസ്റ്റിക് പിംപിൾ) പൊട്ടിക്കാൻ ശ്രമിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കകം അവരുടെ മുഖത്തിൻ്റെ ഒരു വശത്ത് വലിയ വീക്കം ഉണ്ടായി.
മൂക്കിന്റെ പാലം മുതൽ വായുടെ കോണുകൾ വരെയുള്ള ഭാഗത്തെ ‘മരണത്തിൻ്റെ ത്രികോണം’ (triangle of death) എന്ന് ഡോക്ടർമാർ വിശേഷിപ്പിക്കാറുണ്ട്. ഈ ഭാഗത്ത് രക്തക്കുഴലുകൾ ധാരാളമുള്ളതിനാൽ അണുബാധ തലച്ചോറിലേക്ക് വരെ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. മുഖക്കുരു പൊട്ടിക്കാൻ ഭർത്താവിൻ്റെ സഹായത്തോടെ ടൂളുകളും കൈകളും അണുവിമുക്തമാക്കിയ ശേഷമാണ് മൊണാക്കോ ശ്രമിച്ചത്. “ഞാൻ കൈകൾ എപ്പോഴും വൃത്തിയാക്കാറുണ്ട്, ഉപയോഗിച്ച ഉപകരണവും അണുവിമുക്തമാക്കിയിരുന്നു.
എന്നാൽ അതെല്ലാം വെറുതെയായിരുന്നു,” മൊണാക്കോ പറഞ്ഞു. “ഇത് അത്രയും അപകടം നിറഞ്ഞ സ്ഥലമാണ്. എന്ത് തന്നെ ചെയ്താലും ചർമ്മത്തിൽ ഒരു മുറിവ് ഉണ്ടായാൽ പുറത്തുള്ള അണുക്കൾ ശരീരത്തിനകത്തേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്,” ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിലെ ഡെർമറ്റോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മോണിക്ക ലി പറഞ്ഞു. മുഖക്കുരു പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ തന്നെ ചെവിയിൽ ഒരു തരം ശബ്ദം കേട്ടതായും, ഏതാനും മണിക്കൂറുകൾക്കകം തന്നെ മുഖത്തിൻ്റെ ഒരു ഭാഗം അനക്കാൻ കഴിയാതായെന്നും മൊണാക്കോ പറയുന്നു.
കണ്ണുകൾ വീങ്ങുകയും കാഴ്ച മങ്ങുന്നതായും അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടി. അണുബാധ മാറ്റുന്നതിനായി ആന്റിബയോട്ടിക്കുകളും സ്റ്റിറോയിഡുകളും ഉൾപ്പെടെ നാല് മരുന്നുകളാണ് ഡോക്ടർമാർ നിർദേശിച്ചത്. വീക്കം കാരണം മുഖത്തിൻ്റെ ഒരു ഭാഗം മാത്രമേ ചിരിക്കാൻ കഴിഞ്ഞുള്ളൂ. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അവർ പൂർണ്ണമായി സുഖം പ്രാപിച്ചത്.
മുഖക്കുരു സ്വയം പൊട്ടിക്കുന്നത് അണുബാധയ്ക്ക് മാത്രമല്ല, പാടുകൾക്കും നിറവ്യത്യാസത്തിനും കാരണമാകുമെന്ന് ഡോ. മോണിക്ക ലി മുന്നറിയിപ്പ് നൽകുന്നു.
വേദനയുള്ളതോ സ്ഥിരമായുള്ളതോ ആയ മുഖക്കുരുവിന് ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ തേടണമെന്ന് അവർ ഉപദേശിച്ചു. വേഗത്തിൽ വീക്കം കുറയ്ക്കാൻ പ്രത്യേക സന്ദർഭങ്ങളിൽ സ്റ്റിറോയിഡ് കുത്തിവയ്പ്പുകൾ നടത്താമെന്നും അവർ പറഞ്ഞു.
പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മുഖക്കുരു പൊട്ടിക്കുന്ന വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഇത് കണ്ടിട്ട് സ്വന്തമായി ശ്രമിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും ഡോക്ടർമാർ പറയുന്നു.
2023-ൽ മറ്റൊരു ടിക് ടോക് ഉപയോക്താവിനും മുഖക്കുരുവിൽ നിന്ന് സ്റ്റാഫ് അണുബാധയുണ്ടായതായി വെളിപ്പെടുത്തിയിരുന്നു. പ്രസവവേദനയെക്കാൾ മോശമായിരുന്നു ആ വേദനയെന്നും ആ സംഭവം മുഖത്ത് ഒരു സ്ഥിരമായ പാട് അവശേഷിപ്പിച്ചെന്നും അവർ പറഞ്ഞിരുന്നു. “ഞാനിനി എൻ്റെ മുഖത്തെ ഒരു മുഖക്കുരുവിൽ പോലും തൊടില്ല. അതിന് ഇത്രയും വലിയ അപകടസാധ്യതയുണ്ടെന്ന് ഞാൻ മനസ്സിലാക്കി,” മൊണാക്കോ പറഞ്ഞു.



