അനധികൃത കുടിയേറ്റം തടയാൻ വീസ നിയമങ്ങൾ കടുപ്പിച്ച് ട്രംപ് ഭരണകൂടം. ബിസിനസ്, ടൂറിസ്റ്റ് വീസകൾക്ക് അപേക്ഷിക്കുന്ന ചില രാജ്യങ്ങളിലെ പൗരന്മാരിൽ നിന്ന് 15,000 ഡോളർ വരെ (ഏകദേശം 13 ലക്ഷം രൂപ) ബോണ്ട് ഈടാക്കാൻ യുഎസ് വിദേശകാര്യ മന്ത്രാലയം ഒരുങ്ങുന്നു.
എന്താണ് പുതിയ വീസ നയം?
യുഎസിൽ വിസിറ്റ് വീസയുടെ (B-1, B-2) കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ ലക്ഷ്യമിട്ടാണ് ഈ നീക്കം.പുതിയ പൈലറ്റ് പ്രോജക്ട് പ്രകാരം ഈ വിഭാഗത്തിൽപ്പെട്ട വീസ അപേക്ഷകരിൽ നിന്ന് 5,000 ഡോളറിനും 15,000 ഡോളറിനും ഇടയിൽ ബോണ്ട് ആവശ്യപ്പെടാൻ കോൺസുലർ ഓഫീസർമാർക്ക് അധികാരമുണ്ടാകും.വീസ കാലാവധി കഴിയുമ്പോൾ രാജ്യം വിടുന്നവർക്ക് ഈ തുക തിരികെ ലഭിക്കും. എന്നാൽ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തുടർന്നാൽ ഈ തുക കണ്ടുകെട്ടും.പുതിയ നിയമപ്രകാരം ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ചില പ്രത്യേക വിമാനത്താവളങ്ങൾ വഴി മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാനും തിരികെ പോകാനും സാധിക്കൂ.
ഈ നയം ആരെയൊക്കെ ബാധിക്കും?
അനധികൃതമായി യുഎസിൽ തുടരുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ഈ നിയമം പ്രധാനമായും ബാധിക്കുക.കൂടാതെ വീസ അപേക്ഷകൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തുന്ന രാജ്യങ്ങൾ, നിക്ഷേപം വഴി പൗരത്വം നൽകുന്ന രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും ബോണ്ട് ബാധകമാകും. നിലവിൽ ചഡ്, എറിത്രിയ, മ്യാൻമർ, ഹെയ്തി, യെമൻ, ജിബൂട്ടി, ടോഗോ, ബുറുണ്ടി എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
അതേസമയം, അമേരിക്കയിൽനിന്നുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽനിന്നുള്ളവരാണ് ടൂറിസ്റ്റ്, സ്റ്റുഡന്റ് വീസകളിൽ കാലാവധി കഴിഞ്ഞിട്ടും ഏറ്റവും കൂടുതൽ കാലം രാജ്യത്ത് അനധികൃതമായി തുടരുന്ന രണ്ടാമത്തെ വലിയ വിഭാഗം. അതിനാൽ ഇന്ത്യക്കാരെയും ഈ നീക്കം ബാധിക്കാൻ സാധ്യതയുണ്ട്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
New US visa rule to include $15,000 bond: What it means, who’s affected



