യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി വീണ്ടും രംഗത്തെത്തി. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പ്രോസിക്യൂഷന് കത്ത് നൽകി. ഇനിയൊരു ചർച്ചയ്ക്ക് താൽപ്പര്യമില്ലെന്നും നീതി നടപ്പാക്കണമെന്നും കത്തിൽ ഫത്താഹ് മഹ്ദി ആവശ്യപ്പെടുന്നു. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവെച്ചതിനുശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇതേ ആവശ്യവുമായി അധികാരികളെ സമീപിക്കുന്നത്.
വധശിക്ഷ നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് അബ്ദുൽ ഫത്താഹ് തുടർച്ചയായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റുകളിൽ വ്യക്തമാക്കിയിരുന്നു. അടുത്തിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ നിഷേധിച്ച് രംഗത്തെത്തിയ ഫത്താഹ് മഹ്ദി, വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അറിയിച്ചിരുന്നു.
ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു. ഈ വിഷയത്തിൽ കാന്തപുരം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതിനിടെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗങ്ങൾക്കിടയിലും അഭിപ്രായഭിന്നതയുണ്ടായി. ആക്ഷൻ കൗൺസിലിനു വേണ്ടി പിരിച്ചെടുത്ത 40,000 ഡോളർ സാമുവൽ ജെറോം എന്തു ചെയ്തുവെന്ന് ഒരു വിഭാഗം അംഗങ്ങൾ ചോദ്യം ചെയ്തിരുന്നു. കാന്തപുരത്തിന്റെ ഇടപെടലും വധശിക്ഷ നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തകളും യെമനിലെ ചർച്ചകൾക്ക് പ്രതിസന്ധി സൃഷ്ടിച്ചതായും ആക്ഷൻ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളും നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ചിരുന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ 2017-ലാണ് യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായത്. അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരിൽ കണ്ട് മോചനം സാധ്യമാക്കാൻ നിമിഷപ്രിയയുടെ കുടുംബവും വിവിധ സംഘടനകളും ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഈ ശ്രമങ്ങൾക്കൊടുവിലാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലുണ്ടായതും വധശിക്ഷ നീട്ടിവെച്ചതും.



