റഷ്യൻ ഡ്രോണുകളും മിസൈലുകളും കീവിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ആക്രമണം നടത്തി. ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു. 159 പേർക്ക് പരിക്കേറ്റതായും ഉക്രേനിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ ആവശ്യം റഷ്യ അവഗണിച്ചതിന് പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ച രാവിലെയാണ് കീവിൽ റഷ്യയുടെ ആക്രമണമുണ്ടായത്. തകർന്നുവീണ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. 309 ഡ്രോണുകളും എട്ട് ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് ഉക്രേനിയൻ വ്യോമസേന അറിയിച്ചു.
ഇതിൽ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നശിപ്പിക്കാൻ കഴിഞ്ഞെന്ന് ഉക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഗസ്റ്റ് എട്ടിന് മുമ്പ് വെടിനിർത്തൽ കരാറിലെത്തിയില്ലെങ്കിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് പുടിൻ ആക്രമണം നടത്തിയത്. അതേസമയം, വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറാകണമെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധി ജോൺ കെല്ലി യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ ആവശ്യപ്പെട്ടു.
റഷ്യയുടെ ആക്രമണത്തിൽ കിയവിലെ സ്വ്യാതോഷിൻസ്കി, സോളോമിയൻസ്കി ജില്ലകളിലാണ് വലിയ നാശനഷ്ടങ്ങളുണ്ടായത്. ഒരു സർവ്വകലാശാലയ്ക്കും ഒരു സ്കൂളിനും കിന്റർഗാർട്ടനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. അതേസമയം കിഴക്കൻ ഡൊനെറ്റ്സ്ക് മേഖലയിലെ തന്ത്രപ്രധാനമായ പട്ടണമായ ചാസിവ് യാർ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. എന്നാൽ, ഈ അവകാശവാദം ഉക്രെയ്ൻ നിഷേധിച്ചു.
കഴിഞ്ഞ മാസം ട്രംപ് മോസ്കോയ്ക്ക് 50 ദിവസത്തെ സമയപരിധി നൽകിയിരുന്നു. പിന്നീട് യു.കെ. സന്ദർശനത്തിനിടെ ഇത് 10-ഓ 12-ഓ ദിവസമായി ട്രംപ് കുറച്ചു. പുടിന്റെ വാക്കുകളും യുക്രേനിയൻ നഗരങ്ങളിലേക്കുള്ള മിസൈൽ ആക്രമണങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് ട്രംപ് കുറ്റപ്പെടുത്തി. വെടിനിർത്തൽ ചർച്ചകൾക്ക് റഷ്യ തയ്യാറാവുമെന്നാണ് താൻ കരുതിയതെന്നും എന്നാൽ അവർ മിസൈൽ ആക്രമണം നടത്തുകയാണെന്നും ട്രംപ് പറഞ്ഞു.



