അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയിൽ നിന്നുള്ള ഇറക്കുമതി താരിഫ് 35% ആയി ഉയർത്തി. ഇതോടെ അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമായി. ഫെന്റാനിൽ അടക്കമുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് തടയുന്നതിൽ കാനഡ സഹകരിക്കുന്നില്ലെന്നാണ് ട്രംപിന്റെ ആരോപണം. എന്നാൽ, ഈ ആരോപണം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നിഷേധിച്ചു. അമേരിക്ക-മെക്സിക്കോ-കാനഡ ഉടമ്പടി (USMCA) പ്രകാരം കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മിക്ക ഉൽപ്പന്നങ്ങൾക്കും ഉയർന്ന നികുതി ബാധകമാകില്ലെന്ന് റോയൽ ബാങ്ക് ഓഫ് കാനഡ (RBC) അറിയിച്ചു.
കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ 90% ഉം ഈ കരാർ പ്രകാരം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പഴങ്ങൾ, ഊർജ്ജ ഉൽപ്പന്നങ്ങൾ, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ, പാൽ ഉൽപ്പന്നങ്ങൾ, മരം, തുകൽ എന്നിവയുടെ ഇറക്കുമതിക്ക് ചർച്ചകൾക്കനുസരിച്ച് താരിഫ് ഏർപ്പെടുത്തിയേക്കാം. ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം നിലവിലുണ്ടായിരുന്ന 25% താരിഫാണ് 35% ആയി ഉയർത്തിയത്. വെള്ളിയാഴ്ച യു.എസ് ഈസ്റ്റ് കോസ്റ്റ് സമയം പുലർച്ചെ 00:01-നാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. മെക്സിക്കോയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 90 ദിവസത്തേക്ക് നിലവിലെ നിരക്ക് തന്നെ ബാധകമാകുമെന്നും ട്രംപ് അറിയിച്ചു.
കാനഡയെ അപേക്ഷിച്ച് മെക്സിക്കൻ ഭരണകൂടം ചർച്ചകളിൽ കൂടുതൽ സഹകരിച്ചതാണ് താരിഫ് വർദ്ധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ താരിഫുകൾ ബാധകമായ മറ്റ് രാജ്യങ്ങൾക്ക് ഇത് പ്രാബല്യത്തിൽ വരാൻ ഏഴ് ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകൾ പ്രകാരം യു.എസിലേക്ക് വരുന്ന മിക്ക ഉൽപ്പന്നങ്ങൾക്കും 10% മുതൽ 50% വരെ അധിക നികുതി നൽകേണ്ടിവരും. ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യയ്ക്കും തായ്‌വാനും യഥാക്രമം 25%, 20% എന്നിങ്ങനെയാണ് താരിഫ്. വ്യാപാര പങ്കാളികളിൽ ചില രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം ഇതിനോടകം തന്നെ കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. ദക്ഷിണ കൊറിയയുമായി 15% താരിഫിൽ കരാറിലെത്തി.
പുതിയ താരിഫ് നിരക്കുകൾ അമേരിക്കയിലെ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വില വർദ്ധിപ്പിക്കുമെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം ഈ പ്രവചനങ്ങൾ തള്ളിക്കളഞ്ഞു. ട്രംപ് ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.



