സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ പ്രണയം കണ്ടെത്തുന്നത് പലപ്പോഴും സങ്കീർണ്ണമായ വിഷയമാണ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡേറ്റിംഗ് ആപ്പായ ‘ടീ’ (Tea) ഹാക്ക് ചെയ്യപ്പെട്ടു. ഈ വെള്ളിയാഴ്ചയാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതേതുടർന്ന്, ഉപയോക്താക്കളുടെ സെൽഫികളടക്കമുള്ള ആയിരക്കണക്കിന് ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നു. സുരക്ഷിതമായ ഡേറ്റിംഗിന് സ്ത്രീകളെ സഹായിക്കുക എന്നതായിരുന്നു ഈ ആപ്പിന്റെ പ്രധാന ലക്ഷ്യം. ഡേറ്റിംഗ് സൈറ്റുകളിൽ പരിചയപ്പെടുന്ന പുരുഷന്മാരെക്കുറിച്ച് അജ്ഞാതമായി അന്വേഷിക്കാനും വിവരങ്ങൾ കൈമാറാനും ‘ടീ’ അവസരം നൽകിയിരുന്നു. എന്നാൽ, ഈ സൈബർ ആക്രമണം ആപ്പിന്റെ വിശ്വാസ്യതയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീ ഡേറ്റിംഗ് അഡ്വൈസ് ഇൻക്. പുറത്തിറക്കിയ പ്രസ്താവനയിൽ, സിസ്റ്റം സുരക്ഷിതമാക്കുന്നതിനായി മൂന്നാം കക്ഷി സൈബർ സുരക്ഷാ വിദഗ്ദ്ധരെ നിയമിച്ചിട്ടുണ്ടെന്നും ഇതിനായുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അറിയിച്ചു. 404 മീഡിയയാണ് ഈ വിവര ചോർച്ചയെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 4ചാൻ ഉപയോക്താക്കൾ കണ്ടെത്തിയ ഒരു എക്സ്പോസ്ഡ് ഡാറ്റാബേസ് വഴിയാണ് ‘ടീ’ ആപ്പിലെ വിവരങ്ങൾ ആർക്കും ലഭ്യമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022-ൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ ഷോൺ കുക്കാണ് ‘ടീ’ ആപ്പ് സ്ഥാപിച്ചത്. തന്റെ അമ്മയ്ക്ക് ഡേറ്റിംഗിലുണ്ടായ മോശം അനുഭവങ്ങളാണ് ഇങ്ങനെയൊരു ആപ്പ് തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി ഡേറ്റ് ചെയ്യേണ്ടി വന്നതും വ്യാജ ഐഡന്റിറ്റികളിൽ ആളുകൾ കബളിപ്പിച്ചതുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ടിൻഡർ, ബംബിൾ പോലുള്ള ഡേറ്റിംഗ് ആപ്പുകളിൽ പരിചയപ്പെടുന്ന പുരുഷന്മാർ ആരാണെന്നും, അവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ, വിവാഹിതരാണോ, ബന്ധങ്ങളിലുണ്ടോ എന്നൊക്കെ അജ്ഞാതമായി പരിശോധിക്കാൻ ‘ടീ’ ഉപകരിക്കുമെന്നായിരുന്നു കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.
എന്നാൽ, ‘ടീ’ ആപ്പ് പുരുഷന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു. ഒരു പ്രമുഖ ദിനപത്രത്തിലെ വനിതാ കോളമിസ്റ്റ് ഈ ആപ്പിനെ ഒരു “മാൻ-ഷെയ്മിംഗ് സൈറ്റ്” എന്ന് വിശേഷിപ്പിക്കുകയും, ഇത് അജ്ഞാതരായ സ്ത്രീകളുടെ ധാർമ്മികതയെ മാത്രം ആശ്രയിച്ചുള്ള നീതി നടപ്പാക്കലാണെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ വിഷയത്തിൽ നൂറുകണക്കിന് പരാതി കോളുകളാണ് ലഭിച്ചതെന്ന് സൈബർ നിയമ വിദഗ്ദ്ധനായ ആരോൺ മിൻക് പറയുന്നു. 1996-ൽ യുഎസ് കോൺഗ്രസ് പാസാക്കിയ നിയമം വെബ്സൈറ്റുകളെയും ആപ്പുകളെയും ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളിൽ നിന്നുള്ള നിയമപരമായ ബാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെങ്കിലും, “തെറ്റായതും അപകീർത്തികരമായ” വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് ഉപയോക്താക്കൾക്കെതിരെ കേസെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 72,000 ചിത്രങ്ങളാണ് ഓൺലൈനിൽ ചോർന്നത്. ഇതിൽ 13,000 ചിത്രങ്ങൾ ഉപയോക്താക്കൾ അക്കൗണ്ട് വെരിഫിക്കേഷനായി സമർപ്പിച്ച സെൽഫികളോ തിരിച്ചറിയൽ രേഖകളോ ആയിരുന്നു. ആപ്പിൽ പൊതുവായി കാണാൻ കഴിയുന്ന പോസ്റ്റുകൾ, കമന്റുകൾ, നേരിട്ടുള്ള സന്ദേശങ്ങൾ എന്നിവയിൽ നിന്നുള്ള 59,000 ചിത്രങ്ങളും ചോർന്നവയിൽ ഉൾപ്പെടുന്നു. ഇമെയിൽ വിലാസങ്ങളോ ഫോൺ നമ്പറുകളോ ചോർന്നിട്ടില്ലെന്നും, 2024 ഫെബ്രുവരിക്ക് മുമ്പ് സൈൻ അപ്പ് ചെയ്ത ഉപയോക്താക്കളെ മാത്രമാണ് ഈ ചോർച്ച ബാധിച്ചതെന്നും കമ്പനി വ്യക്തമാക്കി. ഉപയോക്താക്കൾ പാസ്വേഡുകൾ മാറ്റുകയോ അക്കൗണ്ടുകൾ ഇല്ലാതാക്കുകയോ ചെയ്യേണ്ടതില്ലെന്നും, എല്ലാ വിവരങ്ങളും സുരക്ഷിതമാക്കിയിട്ടുണ്ടെന്നും ‘ടീ’ ഉറപ്പ് നൽകുന്നു. ഇത്തരം സൈറ്റുകൾക്ക് പലപ്പോഴും ശത്രുക്കളുണ്ടാകാറുണ്ടെന്നും, അവ സ്വയം ലക്ഷ്യങ്ങളായി മാറുകയും ആളുകൾ അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ടെന്നും അഭിഭാഷകൻ മിൻക് അഭിപ്രായപ്പെട്ടു.
Privacy lost while looking for love... Shocking revelations in the 'Tea' app leak!



