കാൽഗറി നഗരത്തിലെ പാർക്ക്‌ലാന്റ് സമൂഹത്തിൽ ഒരാഴ്ചക്കിടെ രണ്ടാമതും ബോബ് ക്യാറ്റിന്റെ (ലിൻക്സ്) ആക്രമണം. ജൂൺ 29-ന് വൈകുന്നേരം 4:40-ഓടെയാണ് സംഭവം നടന്നത്. ഇത്തവണ ഒരു സ്ത്രീയെയും അവരുടെ വളർത്തുനായയെയും ഒരു ബോബ് ക്യാറ്റ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സ്ത്രീക്ക് നിസ്സാര പരിക്കുകളുണ്ടായി.
തന്റെ നായയുമായി നടക്കുകയായിരുന്ന സ്ത്രീ ഒരു ബോബ് ക്യാറ്റ് (ലിൻക്സ്) കുഞ്ഞിനെ കണ്ടതിനെ തുടർന്ന് നായയെ കഴുത്തിൽ കുരുക്കിട്ട് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു മുതിർന്ന ബോബ് ക്യാറ്റിന്റെ ആക്രമണമുണ്ടായത്. സ്ത്രീക്ക് പരിക്കുകളുണ്ടായെങ്കിലും ജീവന് ഭീഷണിയുണ്ടായിരുന്നില്ല, അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന സ്ഥലം നായകളെ സ്വതന്ത്രമായി വിടാൻ അനുവാദമുള്ള സ്ഥലമായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.

ജൂൺ 23-ന് രാവിലെ 10 മണിയോടെ ഇതേ പ്രദേശത്ത് സമാനമായൊരു ആക്രമണം നടന്നിരുന്നു. അന്നും ഒരു സ്ത്രീയെ ബോബ് ക്യാറ്റ് ആക്രമിക്കുകയായിരുന്നു. രണ്ട് ആക്രമണങ്ങളും ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്തിനുള്ളിലാണ് നടന്നത്. അതിനാൽ രണ്ട് സംഭവങ്ങളിലും ഒരേ ബോബ് ക്യാറ്റ് ആകാം ഉൾപ്പെട്ടിരിക്കുന്നതെന്ന് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് ഉദ്യോഗസ്ഥർ സംശയിക്കുന്നു.
ആക്രമണകാരിയായ ബോബ് ക്യാറ്റിനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കുഞ്ഞുങ്ങളുള്ള ഒരു വന്യമൃഗത്തെ കണ്ടെത്താനും കെണിയിലാക്കാനും പ്രയാസമാണെന്നും അവർ കൂട്ടിച്ചേർത്തു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ സംഭവങ്ങളുണ്ടായാൽ ഉടൻ പ്രതികരിക്കുമെന്നും ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് വ്യക്തമാക്കി.



