തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ട അവിവാഹിതരായ മാതാപിതാക്കൾ കസ്റ്റഡിയിൽ. രണ്ടു തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. ആമ്പല്ലൂർ സ്വദേശി ഭവിൻ, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ആദ്യ പ്രസവം 2023 ലും രണ്ടാമത്തെ പ്രസവം 2024 ലുമായിരുന്നു. മൂത്ത കുട്ടിയെ ഭവിൻറെ വീട്ടിലും രണ്ടാമത്തെ കുട്ടിയെ അനീഷയുടെ വീട്ടിലുമാണ് കുഴിച്ചിട്ടത്. ആദ്യകുഞ്ഞിൻറേത് സ്വാഭാവിക മരണമെന്നും രണ്ടാമത്തെ കുഞ്ഞിനെ കൊന്നെന്നും അനീഷ മൊഴി നൽകിയിട്ടുണ്ട്. ആദ്യത്തെ കുഞ്ഞിനെ സ്വന്തം വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു. പിന്നീട് ബവിന്റെ വീട്ടിലേക്ക് മാറ്റിയെന്നാണ് മൊഴി. അതേസമയം അനീഷ ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞിട്ടില്ലായിരുന്നു.
കുട്ടിയുടെ അസ്ഥിയുമായി ബിവിൻ പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് കേസിൻറെ ചുരുളഴിഞ്ഞത്. മദ്യലഹരിയിലാണ് ഭവിൻ സ്റ്റേഷനിലെത്തിയത്. അസ്ഥികൾ ഫൊറൻസിക് പരിശോധന നടത്തിയ പൊലീസ് കുട്ടികളുടേത് കൊലപാതകമെന്ന സംശയത്തിലാണ്. അസ്ഥികൾ സൂക്ഷിച്ചത് ദോഷം തീരുന്നതിന് കർമ്മം ചെയ്യാൻ വേണ്ടിയാണെന്നാണ് ലഭിക്കുന്ന വിവരം.
യുവതിയുമായി ഫേയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി. ഇവർ തമ്മിൽ പ്രണയത്തിലാകുകയും 2021-ൽ യുവതി പ്രസവിക്കുകയും ചെയ്തു. വീട്ടിലെ ശൗചാലയത്തിൽ വെച്ചായിരുന്നു പ്രസവം നടന്നത്. ജനിച്ച ആൺകുഞ്ഞ് മരിച്ചു എന്നാണ് യുവതി ഭവിനെ അറിയിച്ചത്. തുടർന്ന് യുവതിയുടെ വീടിന് സമീപം പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. കുഞ്ഞിന്റെ മരണത്തിനുശേഷം മരണാനന്തര ചടങ്ങ് നടത്തുന്നതിനായി മൃതദേഹത്തിൽനിന്നുള്ള അസ്ഥികൾ എടുത്തുവെക്കണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം അസ്ഥി എടുക്കുകയും ഭവിന് കൈമാറുകയും ചെയ്തു.
2024-ൽ ആണ് രണ്ടാമത്തെ പ്രസവം നടന്നത്. യുവതിയുടെ വീട്ടിൽ മുറിക്കുള്ളിൽ വെച്ചാണ് പ്രസവം നടന്നതെന്നാണ് യുവാവ് പോലിസിന് മൊഴിനൽകിയിരിക്കുന്നത്. ജനിച്ചയുടനേ ആൺകുഞ്ഞ് മരിച്ചതായി യുവതി അറിയിക്കുകയും ഭവിന്റെ വീട്ടിലേക്ക് മൃതദേഹവുമായി യുവതി എത്തുകയും ചെയ്തു. പിന്നീട് ഇവർ മൃതദേഹം കുഴിച്ചിട്ടു.
അടുത്തിടെ അനീഷയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി ഭവിൻ സംശയിച്ചിരുന്നു. ഇത് ഇരുവർക്കുമിടയിൽ തർക്കത്തിനും വഴക്കിനും കാരണമായി. രണ്ടാമതൊരു ഫോൺ വേണമെന്ന് അനീഷ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇത് വേണ്ടെന്ന് അനീഷ തന്നെ പറഞ്ഞു. അതിന് ശേഷം കാണുമ്പോൾ അനീഷയുടെ കൈവശം രണ്ട് ഫോണുകൾ കണ്ടത് ബവിനിൽ സംശയം വർദ്ധിപ്പിച്ചു. അനീഷ മറ്റൊരാളെ വിവാഹം കഴിക്കുമെന്ന് കരുതിയ ഭവിൻ അനീഷയെക്കൊണ്ട് ബോധപൂർവ്വം കുഞ്ഞുങ്ങളുടെ അസ്ഥികൾ പുറത്തെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
അനീഷ ഒഴിഞ്ഞുമാറുകയാണെങ്കിൽ തെളിവായി അസ്ഥികൾ കാണിക്കാനായിരുന്നു ബവിന്റെ പദ്ധതി. ഇയാൾ ശല്യമായി തുടങ്ങിയതോടെ സ്വയം അകന്നതാണെന്ന് അനീഷ പൊലീസിനോട് പറഞ്ഞിരുന്നു. ഫോൺ വിളിച്ചപ്പോൾ അനീഷ തിരക്കിലായതാണ് ഒടുവിലെ പ്രകോപനത്തിന് കാരണം. ബന്ധുവിനെ വിളിച്ചതെന്നാണ് യുവതി പറയുന്നത്. തർക്കം മൂർച്ഛിത്തതോടെ യുവാവ് അസ്ഥി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.



