യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും ഉടനടി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. കാനഡ നടപ്പാക്കാൻ ഒരുങ്ങുന്ന ഡിജിറ്റൽ സേവന നികുതി (ഡിഎസ്ടി) ആണ് ഈ കടുത്ത തീരുമാനത്തിന് പിന്നിൽ. “ഏഴ് ദിവസത്തിനുള്ളിൽ കാനഡ അമേരിക്കയുമായി ബിസിനസ്സ് ചെയ്യുന്നതിന് എത്ര താരിഫ് നൽകണമെന്ന് ഞങ്ങൾ അവരെ അറിയിക്കും,”എന്ന് ട്രംപ് സാമൂഹിക മാധ്യമ പോസ്റ്റിൽ കുറിച്ചു.
കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ കടുത്ത താരിഫുകൾ ഒഴിവാക്കുന്നതിനുള്ള ചർച്ചകളിലായിരുന്നു കാനഡയും യുഎസും. ഈ താരിഫുകൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ തകർച്ചയ്ക്കും തൊഴിൽ നഷ്ടങ്ങൾക്കും അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ കുറവിനും കാരണമായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന G7 ഉച്ചകോടിയിൽ, ഈ വ്യാപാര തർക്കത്തിൽ 30 ദിവസത്തിനുള്ളിൽ ഒരു ഒത്തുതീർപ്പിലെത്താൻ ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും സമ്മതിച്ചിരുന്നു. എന്നാൽ ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ ആ സമയപരിധി സംശയത്തിലായിരിക്കുകയാണ്.
കാനഡ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ സേവന നികുതിയാണ് വ്യാപാര ചർച്ചകളിൽ നിന്ന് പിന്മാറാൻ ട്രംപിനെ പ്രേരിപ്പിച്ചത്. ഈ നികുതി പ്രകാരം, ആമസോൺ, ഗൂഗിൾ, മെറ്റാ, ഊബർ, എയർബിഎൻബി തുടങ്ങിയ അമേരിക്കൻ വെബ് ഭീമന്മാർ കനേഡിയൻ ഉപയോക്താക്കളിൽ നിന്നുള്ള വരുമാനത്തിന്റെ മൂന്ന് ശതമാനം നികുതിയായി നൽകണം. ജൂൺ 30-ന് പ്രാബല്യത്തിൽ വരുന്ന ഈ നയം മുൻകാല പ്രാബല്യത്തോടെയാണ് നടപ്പാക്കുന്നത്. ഇത് പ്രകാരം അമേരിക്കൻ കമ്പനികൾക്ക് ഏകദേശം 2 ബില്യൺ യുഎസ് ഡോളറിന്റെ ബിൽ ഈ മാസാവസാനം അടയ്‌ക്കേണ്ടിവരും.
മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാർ കൊണ്ടുവന്ന ഈ നയം, ഡിജിറ്റൽ സ്ഥാപനങ്ങൾക്ക് രാജ്യത്ത് നിന്ന് ലഭിക്കുന്ന വരുമാനം നികുതിയുടെ പരിധിയിൽ കൊണ്ടുവന്ന് കോടിക്കണക്കിന് ഡോളർ വരുമാനം നേടാൻ കാനഡയെ സഹായിക്കുമെന്നാണ് പാർലമെന്ററി ബഡ്ജറ്റ് ഓഫീസ് പ്രതീക്ഷിക്കുന്നത്. ആഗോള ഡിജിറ്റൽ സ്ഥാപനങ്ങൾ പലപ്പോഴും അവർ പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കാറുണ്ട്. ഇതിനെ മറികടക്കാനും നികുതി നിയമങ്ങൾ കാലോചിതമാക്കാനും വിദേശ സ്ഥാപനങ്ങൾ കാനഡയിൽ നിന്ന് നേടുന്ന വരുമാനം പിരിച്ചെടുക്കാനുമുള്ള ഒരു മാർഗമായാണ് മുൻ ലിബറൽ സർക്കാർ ഈ ഡിജിറ്റൽ സേവന നികുതിയെ കണ്ടത്.
വർഷങ്ങളായി കാനഡയും യുഎസും തമ്മിൽ ഡിജിറ്റൽ സേവന നികുതി ഒരു തർക്ക വിഷയമായിരുന്നു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാനഡയിലെ അംബാസഡർ, ഈ നികുതി നടപ്പാക്കുകയാണെങ്കിൽ യുഎസ് തിരിച്ചടിക്കുമെന്ന് തന്റെ കാലാവധിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കാനഡയും മറ്റ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) രാജ്യങ്ങളും ഒരു ആഗോള ഡിജിറ്റൽ സേവന നികുതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നെങ്കിലും, ഏകോപിത നടപടിക്കായി കാത്തുനിൽക്കാതെ കാനഡ സ്വന്തം നികുതിയുമയി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച, കനേഡിയൻ ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ, ട്രംപുമായുള്ള താരിഫ് ചർച്ചകൾ നടക്കുമ്പോഴും ഒട്ടാവ ഈ നികുതിയുമയി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതാണ് പ്രസിഡന്റിന്റെ കോപത്തിന് കാരണം. “കാനഡയുമായി വ്യാപാരം നടത്താൻ വളരെ പ്രയാസമാണ്. വർഷങ്ങളായി അവർ നമ്മുടെ കർഷകരിൽ നിന്ന് പാൽ ഉൽപന്നങ്ങൾക്ക് 400% വരെ താരിഫ് ഈടാക്കുന്നു. ഇപ്പോൾ നമ്മുടെ അമേരിക്കൻ സാങ്കേതിക കമ്പനികളിൽ ഡിജിറ്റൽ സേവന നികുതി ഏർപ്പെടുത്താൻ അവർ തീരുമാനിച്ചിരിക്കുന്നു, ഇത് നമ്മുടെ രാജ്യത്തിന് നേരെയുള്ള നേരിട്ടുള്ളതും വ്യക്തമായതുമായ ആക്രമണമാണ്,” ട്രംപ് പറഞ്ഞു. ട്രംപിന്റെ ഈ നീക്കം കാനഡ-യുഎസ് വ്യാപാര ബന്ധത്തിൽ പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


