187 കിലോഗ്രാം കൊക്കെയ്ൻ ഇറക്കുമതി ചെയ്തതും കൈവശം വെച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ഇന്ത്യൻ വംശജനായ കരംവീർ സിംഗിനെ കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറസ്റ്റ് ചെയ്തു. ജൂൺ 12 ന് ഇയാൾ ഒരു വാണിജ്യ ട്രക്കിൽ യുഎസിൽ നിന്ന് കൊക്കെയ്ൻ ഇറക്കുമതി ചെയ്തതായി സിബിഎസ്എ ഒരു പ്രസ്താവനയിൽ പറഞ്ഞു. ബ്ലൂ വാട്ടർ ബ്രിഡ്ജ് തുറമുഖ പ്രവേശന കവാടത്തിൽ ഒരു ഡിറ്റക്ടർ നായയുടെ സഹായത്തോടെ ട്രക്ക് പരിശോധിക്കുകയായിരുന്നു. ആറ് പെട്ടികളിലായി 23.3 മില്യൺ ഡോളർ വിലമതിക്കുന്ന കൊക്കെയ്നാണ് കണ്ടെത്തിയത്.
ഏജൻസി സമാഹരിച്ച് പങ്കിട്ട ഡാറ്റ പ്രകാരം, ഈ വർഷം ഇതുവരെ സതേൺ ഒന്റാറിയോ തുറമുഖങ്ങളിൽ ഏജൻസി നടത്തിയ മൊത്തം കൊക്കെയ്ൻ പിടികൂടലിന്റെ 20 ശതമാനത്തോളം ഈ വേട്ടയിലാണ് പിടിച്ചെടുത്തത്. കൊക്കെയ്ൻ രാജ്യത്ത് നിയന്ത്രിത ലഹരിവസ്തുക്കളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ലഹരിവസ്തു നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സിംഗിനെ കസ്റ്റഡിയിലെടുത്ത ശേഷം, സിബിഎസ്എ പ്രതിയെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന് (ആർസിഎംപി) കൈമാറി.



