കാനഡയിൽ മെയ് മാസത്തിൽ പണപ്പെരുപ്പം 1.7% ആയി തുടർന്നെങ്കിലും, കഴിഞ്ഞ മാസം കനേഡിയൻ ജനതക്ക് പലചരക്ക് സാധനങ്ങൾ, വാടക, യൂട്ടിലിറ്റികൾ എന്നിവയ്ക്ക് കൂടുതൽ പണം ചിലവഴിക്കേണ്ടി വന്നു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ വാഹനങ്ങൾക്ക് 4.9% വില വർധനവുണ്ടായി. ഭക്ഷണസാധനങ്ങളുടെ വില 3.3% വർധിച്ചപ്പോൾ, താമസചെലവ് 3% വർദ്ധിച്ചു.
ബിഎംഒ ക്യാപിറ്റൽ മാർക്കറ്റ്‌സിലെ സാൽ ഗ്വാറ്റിയേരി പറഞ്ഞതനുസരിച്ച്, “അടിസ്ഥാന നിരക്കുകൾ ഇപ്പോഴും പ്രതിവർഷം മൂന്ന് ശതമാനത്തിലാണ്. ഇത് ബാങ്ക് ഓഫ് കാനഡയുടെ ലക്ഷ്യത്തിന് പുറത്താണ്.” അമേരിക്കയിൽ നിന്നുള്ള പ്രത്യേക താരിഫുകൾ കാരണം കാനഡയിൽ ഭക്ഷണത്തിനും വാഹനങ്ങൾക്കും വില കൂടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ വിലയിൽ ഇടിവുണ്ടാകുന്ന ഏക മേഖല പെട്രോൾ വിലയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16% കുറവാണ് രേഖപ്പെടുത്തിയത്. വസ്ത്രങ്ങളുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്. എന്നാൽ എണ്ണവിലയിലെ ഇപ്പോഴത്തെ മാറ്റങ്ങൾ ആശങ്കയുണർത്തുന്നു, ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം കാനഡയിലെ ജനങ്ങളെ സാമ്പത്തികമായി ബാധിക്കാൻ സാധ്യതയുണ്ട്.
പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള, ഹോർമുസ് കടലിടുക്ക് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന കയറ്റുമതി പാതയാണ്. ഇതിന് ഏറ്റവും കുറഞ്ഞ വീതി 33 കിലോമീറ്റർ മാത്രമാണ്. ഈ പാതയിലൂടെയുള്ള എണ്ണ ടാങ്കറുകളുടെ സഞ്ചാരം ഇറാൻ്റെയും ഒമാൻ്റെയും അതിർത്തിയിലുള്ള കടലിലൂടെയാണ്. ഇത് തടയുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ഭീഷണി മുഴക്കിയിട്ടുണ്ട്.
എണ്ണവിലയിലെ വർദ്ധനവ് മറ്റ് വിപണികളിൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കാനഡയുടെ മുൻ ഉപപ്രധാനമന്ത്രി ജോൺ മാൻലി പറയുന്നു. എണ്ണ പല വിപണികളുടെയും അടിസ്ഥാനമായതിനാൽ, വില കൂടുന്നത് പണപ്പെരുപ്പത്തിന് കാരണമാകും.
ദിനംപ്രതി 20 ദശലക്ഷം ബാരൽ എണ്ണ ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോകുന്നു, ഇത് ആഗോള എണ്ണ ഉത്പാദനത്തിന്റെ 20 ശതമാനമാണ്. എണ്ണ സമ്പന്നമായ പേർഷ്യൻ ഗൾഫിൽ നിന്ന് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അസംസ്കൃത എണ്ണ കയറ്റി അയയ്ക്കാനുള്ള ഏക പാതയാണിത്, ജല പാതയുടെ വടക്കൻ ഭാഗം ഇറാൻ നിയന്ത്രിക്കുന്നു.
ഡോ. ഡോൺ ഡ്രമ്മണ്ട് (ക്വീൻസ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ) പറയുന്നതനുസരിച്ച്, എണ്ണവില ബാരലിന് 150 ഡോളറായി ഉയരാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, അത് ഏകദേശം 1.5% പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും സാമ്പത്തിക വളർച്ചയെ കൂടുതൽ മന്ദഗതിയിലാക്കുകയും ചെയ്യും.
ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റവും പുതിയ സംഘർഷം ആരംഭിച്ചതു മുതൽ, ആദ്യ ആഴ്ചയിൽ കുതിച്ചുചാട്ടത്തിന് ശേഷം എണ്ണവില വീണ്ടും ഇടിഞ്ഞിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ എന്തു സംഭവിക്കുന്നു എന്നത് ബാങ്ക് ഓഫ് കാനഡയുടെ കണക്കുകൂട്ടലിന്റെ ഭാഗമായിരിക്കാം, ജൂലൈ 30-ന് ഷെഡ്യൂൾ ചെയ്ത അടുത്ത പ്രഖ്യാപനത്തിൽ പലിശനിരക്ക് കുറയ്ക്കൽ ഉണ്ടാകാം.



