വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ആറുമണിക്കൂറിനുള്ളിൽ തന്നെ ഇസ്രയേലിന് നേരെ പുതിയ മിസൈൽ ആക്രമണം അഴിച്ചുവിട്ട് ഇറാൻ. രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിന് നേരെ തൊടുത്തുവിട്ടതായാണ് റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം ഈ മിസൈലുകൾ വെടിവെച്ച് വീഴ്ത്തിയെങ്കിലും, വടക്കൻ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങുകയും ജനങ്ങൾക്ക് ഷെൽട്ടറുകളിൽ അഭയം പ്രാപിക്കാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിൽ രൂപം കൊണ്ട വെടിനിർത്തൽ കരാർ ഇറാൻ ലംഘിച്ചതോടെ മിഡിൽ ഈസ്റ്റിൽ പിരിമുറുക്കം വീണ്ടും രൂക്ഷമായിരിക്കുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇറാൻ മാധ്യമങ്ങൾ മാത്രമാണ് വെടിനിർത്തലിനെക്കുറിച്ച് പരാമർശിച്ചിരുന്നത്.
ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ ഇസ്രയേൽ ഒരുങ്ങുകയാണ്. ടെഹ്‌റാനിലേക്ക് നേരിട്ട് ആക്രമണം അഴിച്ചുവിടാൻ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് സൈന്യത്തിന് ഉത്തരവിട്ടു. ‘ടെഹ്‌റാൻ കുലുങ്ങും’ എന്ന് ഇസ്രയേൽ ധനകാര്യമന്ത്രി സ്മോട്റിച്ച് ഇറാന് മുന്നറിയിപ്പ് നൽകി. ട്രംപ് പറഞ്ഞ ’12 ദിവസത്തെ യുദ്ധം’ ഇപ്പോൾ കൂടുതല്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്.
ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വെടിനിർത്തൽ പ്രഖ്യാപനം വന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലൊന്നായ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ ആക്രമണം നടന്നത്. പത്തായിരത്തോളം അമേരിക്കൻ സൈനികർ ഉള്ള ഈ സൈനിക കേന്ദ്രത്തിൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. അന്താരാഷ്ട്ര സമൂഹം ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ അഭ്യർത്ഥിക്കുന്ന സാഹചര്യത്തിൽ, സംഘർഷം കൂടുതൽ വഷളാകുന്നതിനുള്ള സാധ്യത ഇപ്പോഴും തുടരുന്നു.



