ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ, അവിടെ കുടുങ്ങിയ കനേഡിയൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് കാനഡ സർക്കാർ തുടക്കമിട്ടു. ജോർദാൻ, തുർക്കി, അർമേനിയ തുടങ്ങിയ അയൽരാജ്യങ്ങളിലേക്കാണ് ഇപ്പോൾ വിമാന സർവീസുകൾ ഒരുക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് സാധാരണ വാണിജ്യ വിമാനങ്ങളിൽ കാനഡയിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
ഇസ്രായേലിലും ഇറാനിലുമായി ആയിരക്കണക്കിന് കനേഡിയൻ പൗരന്മാർ ഇപ്പോഴുണ്ടെന്നും, കൂടുതൽ പേർ സഹായം അഭ്യർത്ഥിച്ചെത്തുന്നതായും കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. ഇവർക്കായി അടിയന്തര സഹായം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇറാനിൽ നിന്ന് തുർക്കിയിലേക്കും, ഇസ്രായേലിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നുമുള്ളവർക്ക് ജോർദാനിലേക്കും മൂന്ന് അതിർത്തി പാതകൾ തുറന്നിട്ടുണ്ട്. ഗ്ലോബൽ അഫയേഴ്സ് കാനഡയിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് കൗൺസിലർ രജിസ്ട്രേഷനിലൂടെ വിമാനയാത്രയ്ക്ക് അനുമതി ലഭിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേൽ ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സംഘർഷം പുതിയ തലങ്ങളിലെത്തിയത്. ഇതിന് മറുപടിയായി ഇറാൻ 400-ലധികം മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഇസ്രായേലിലേക്ക് അയച്ചു. ഈ ആക്രമണങ്ങളിൽ ഇറാനിൽ 585 പേർ കൊല്ലപ്പെട്ടു. ഇതിൽ 239 പേർ സാധാരണ പൗരന്മാരായിരുന്നു. ഇസ്രായേലിൽ 24 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അമേരിക്കൻ പങ്കാളിത്തവും ഈ മേഖലയിൽ കാര്യങ്ങൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി യുദ്ധക്കപ്പലുകളും വിമാനങ്ങളും മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ട്രംപ് ടെഹ്റാനിൽ നിന്ന് അടിയന്തര ഒഴിപ്പിക്കൽ ആവശ്യപ്പെട്ടതോടെ ലക്ഷക്കണക്കിന് ആളുകളാണ് നഗരം വിട്ട് പലായനം ചെയ്യുന്നത്.
ഇറാനിൽ ആണവായുധ ശേഷി ഉണ്ടാകരുതെന്നത് കാനഡയുടെ നിലപാടാണെന്നും, ഈ സംഘർഷത്തിൽ സൗഹൃദപരമായ ഒരു തീരുമാനത്തിലെത്തേണ്ടത് ഏറ്റവും പ്രധാനമാണെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചു. ഇസ്രായേൽ-ഇറാൻ യുദ്ധം കനക്കുന്ന സാഹചര്യത്തിൽ, അവിടെ കുടുങ്ങിയ കനേഡിയൻ പൗരന്മാർക്ക് അയൽരാജ്യങ്ങളിലൂടെയുള്ള രക്ഷാപ്രവർത്തനങ്ങൾ കാനഡ ഊർജിതമാക്കിയിരിക്കുകയാണ്. അവർക്ക് അടിയന്തരമായി വിമാനം ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.



