ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ അഭിപ്രായങ്ങൾ പറയുന്നത് വളരെ ശ്രദ്ധയോടെ മാത്രമായിരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ച് ഇന്ത്യയുമായി ചർച്ച നടത്തിയോടെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി കാനഡയിൽ എത്തിയ സമയത്ത് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കാർണി മാധ്യമങ്ങളെ കണ്ടത്.
“നിയമപാലകരുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. നേരിട്ടുള്ള സഹകരണം, രാജ്യാന്തര പ്രശ്നങ്ങൾ ചർച്ചചെയ്യേണ്ടതിന്റെ പ്രാധാന്യം, നയതന്ത്രബന്ധം പുനഃസ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചയായി,” കാർണി പറഞ്ഞു.”ഹർദീപ് നിജ്ജാർ കൊലപാതകക്കേസിലെ നാല് ഇന്ത്യക്കാർക്കും കനേഡിയൻ കോടതി ജാമ്യം അനുവദിച്ചു. നിലവിൽ കേസിൽ ഒരു ജുഡീഷ്യൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്, ആ സമയത്ത് കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നതിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ജൂൺ 18-നാണ് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഒരു ഗുരുദ്വാരയ്ക്ക് സമീപം നിജ്ജാർ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെയാണഅ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീണത്. 2020-ൽ നിജ്ജാറിനെ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ തള്ളിക്കളഞ്ഞു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെയടക്കം തിരിച്ചുവിളിച്ചിരുന്നു.
ട്രൂഡോ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് മാർച്ചിൽ കാർണി പ്രധാനമന്ത്രിയായതോടെ ഇന്ത്യ – കാനഡ ബന്ധം പുനഃസ്ഥാപിക്കപ്പെടുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. കാനഡയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിരുന്നു. ജി7 ഉച്ചകോടിയിൽ മോദിയും കാർണിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം ശക്തമാകുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. പരസ്പരം ഹൈക്കമ്മീഷണർമാരെ എത്രയും വേഗം പുനഃസ്ഥാപിക്കാൻ ഇന്ത്യയും കാനഡയും സമ്മതിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വ്യക്തമാക്കിയിട്ടുണ്ട്.



