മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ, 2022 ജൂലൈ 2-ന് ടോം കാംപ്ബെൽ (38) എന്നയാൾ സ്വന്തം വീട്ടിൽ വെച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ടൈംസൈഡിലെ മോസ്ലിയിലുള്ള വീട്ടിലെ ഹാളിൽ നഗ്നനായും കണങ്കാലുകൾ ഡക്റ്റ് ടേപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ച നിലയിലുമാണ് ഇദ്ദേഹത്തെ അയൽക്കാർ കണ്ടെത്തിയത്. രാത്രി വൈകി വീട്ടിലെത്തിയ കാംപ്ബെലിനെ മൂന്നംഗ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു.
ഈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ എന്ന് ആരോപിക്കപ്പെടുന്ന ജോൺ ബെൽഫീൽഡ് (31) സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും കൊലപാതകം, കവർച്ചാ ഗൂഢാലോചന എന്നീ കുറ്റങ്ങൾ നിഷേധിക്കുകയും ചെയ്തു. എന്നാൽ, മറ്റൊരു പ്രതിയായ റീസ് സ്റ്റീവൻ കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാംപ്ബെലിന്റെ കാറിൽ ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചും ദിവസങ്ങളോളം വീട് നിരീക്ഷിച്ചും വളരെ ആസൂത്രിതമായാണ് ഈ കൊലപാതകം നടപ്പിലാക്കിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കാംപ്ബെലിന്റെ മുൻ കാമുകിയുമായുള്ള ബെൽഫീൽഡിന്റെ ബന്ധത്തിലെ അസൂയയും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാനുള്ള ആഗ്രഹവുമാണ് കൊലപാതകത്തിന് പിന്നിലെ വ്യക്തിപരമായ കാരണങ്ങളെന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.
കാംപ്ബെലിന്റെ മുൻഭാര്യ കോളിൻ കാംപ്ബെലും ഈ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. 2023-ലെ വിചാരണയിൽ, ബെൽഫീൽഡിന് കാംപ്ബെലിന്റെ നീക്കങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറിയതിന് കോളിൻ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.
ബെൽഫീൽഡിന്റെ ഡ്രൈവറായി പ്രവർത്തിച്ച സ്റ്റീഫൻ ക്ലെവർത്ത്, കാംപ്ബെലിന്റെ വാഹനത്തിൽ ട്രാക്കർ ഘടിപ്പിക്കുകയും, നിരീക്ഷണത്തിന് സഹായിക്കുകയും ചെയ്തതിനാൽ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകസമയത്ത് ഇയാൾ അവിടെ ഉണ്ടായിരുന്നില്ല. ബെൽഫീൽഡിന്റെ വലംകൈയായി പ്രവർത്തിച്ച സ്റ്റീവൻ, അതേ വിചാരണയിൽ കൊലപാതകം, കവർച്ചാ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടു.
ഡോ. ഫിലിപ്പ് ലംബ് നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, കാംപ്ബെലിന്റെ തലയിലും കഴുത്തിലും ശക്തമായ മുറിവുകളും പൊള്ളലേറ്റ പാടുകളും കണ്ടെത്തി. തുടയിലും നിതംബത്തിലും ചൂടുവെള്ളം ഒഴിച്ചതുപോലെയുള്ള പൊള്ളലുകളും, കൈയിൽ ആഴത്തിലുള്ള കുത്തേറ്റ മുറിവും ഉണ്ടായിരുന്നു. മരണകാരണം ഒന്നിലധികം കുത്തേറ്റ മുറിവുകൾ, തലയ്ക്കേറ്റ പരിക്ക്, കഴുത്തിൽ സമ്മർദം ചെലുത്തിയതുമൂലമുണ്ടായ പരിക്ക് എന്നിവയാമെന്ന് ഡോ. ലംബ് പറയുന്നു. കേസിലെ വിചാരണ തുടരുകയാണ്.



