വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ് നൽകി. ടെഹ്റാൻ യൂണിവേഴ്സിറ്റി മെഡിക്കൽ സയൻസസിന്റെ കെട്ടിടത്തിനുനേരെയുള്ള ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ 5 ഇന്ത്യൻ വിദ്യാർഥികൾക്ക് നിസ്സാര പരിക്കേറ്റു. ടെഹ്റാനിലെ വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാർ തെക്കൻ നഗരമായ ക്വോമിലേക്കു മാറണമെന്ന് എംബസി നിർദേശിച്ചു. ഹൈഫയിലെ ബസാൻ റിഫൈനറിയിൽ 3 തൊഴിലാളികൾ കൊല്ലപ്പെട്ടു. തബ്‌രിസ് മേഖലയിൽ ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് കേടുപാട് സംഭവിച്ചു.
ഇസ്രയേലിന്റെ ആക്രമണം ശക്തമായ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ടെഹ്റാനിൽ നിന്നും 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്കാണ് ഇന്ത്യൻ പൗരന്മാരെ മാറ്റുന്നത്. 1600 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു .ഇവരിൽ ഒരു സംഘത്തെ അർമേനിയയിലേക്കും ഉടൻ മാറ്റും.
ഇറാൻ ടെൽ അവീവ് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ ഇസ്രയേൽ നഗരങ്ങളിൽ അപായ സൈറൺ മുഴങ്ങുന്നു. ഇസ്രയേൽ മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകൾക്കു നേരെ ഇറാൻ തിരിച്ചടിക്കുമെന്നാണ് വിവരം. ഇറാൻ ടി.വിയ്ക്കു നേരെ ഇസ്രേയൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇത്. മാധ്യമപ്രവർത്തകരോടെ സ്ഥാപനങ്ങളിൽ നിന്നും മാറണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ലക്ഷ്യമാക്കി 15 മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായാണ് റിപ്പോർട്ടുകൾ.



