സൗജന്യ കൊവിഡ് വാക്സീൻ വിതരണം നിർത്തിവെച്ചതായി ആൽബെർട്ട. രോഗപ്രതിരോധശേഷി കുറഞ്ഞവരോ സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നവരോ അല്ലാത്ത താമസക്കാർ കോവിഡ്-19 വാക്സീൻ എടുക്കുന്നതിന് പണം നൽകേണ്ടിവരുമെന്ന് ആൽബെർട്ട സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. വാക്സീനെടുക്കാൻ ആഗ്രഹിക്കുന്നവർ 110 ഡോളർ നൽകേണ്ടിവരും. 2023-2024 ലെ റെസ്പിറേറ്ററി വൈറസ് സീസണിൽ ഏകദേശം ഒരു ദശലക്ഷം COVID-19 വാക്സീൻ ഡോസുകൾ പാഴായതോടെയാണ് ആൽബെർട്ട സർക്കാരിന്റെ തീരുമാനം. 135 മില്യൺ ഡോളർ മൂല്യമുള്ള കുത്തിവയ്പ്പുകളാണ് പാഴായത്.
പ്രവിശ്യയിലുടനീളം വാക്സീനുകൾ വിതരണം ചെയ്യുന്ന രീതിയിലും ആൽബെർട്ട മാറ്റം വരുത്തുന്നുണ്ടെന്നും പ്രാദേശിക ഫാർമസികൾക്ക് ഇനി വിതരണം നൽകില്ലെന്നും പ്രാഥമിക, പ്രതിരോധ ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രേഞ്ച് പ്രസ്താവനയിൽ പറഞ്ഞു. പകരം, ആൽബെർട്ടൻസിലെ ജനങ്ങൾക്ക് പൊതുജനാരോഗ്യ ക്ലിനിക്കുകളിൽ നിന്ന് കോവിഡ്-19 വാക്സീനുകൾ സ്വീകരിക്കേണ്ടി വരും.വാക്സീനെടുക്കേണ്ട ആളുകൾ ഓഗസ്റ്റിൽ അവരുടെ ഉദ്ദേശ്യം അറിയിക്കണമെന്നും ഒക്ടോബറിൽ ബുക്കിംഗ് ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ വാക്സിനേഷൻ പദ്ധതി ഘട്ടം ഘട്ടമായിട്ടായിരിക്കും ആൽബെർട്ടയിൽ തുടങ്ങുക. ആദ്യ ഡോസുകൾ സപ്പോർട്ടീവ് ലിവിംഗ് ഹോമുകളിലെ മുതിർന്ന പൗരന്മാർക്ക് നൽകും, തുടർന്ന് രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നവർക്കും നൽകും. അടുത്ത ഘട്ട ഡോസുകൾ 65 വയസ്സിനു മുകളിലുള്ളവർക്കായി നീക്കിവയ്ക്കും, അവസാന ഘട്ടം മറ്റെല്ലാവർക്കും വേണ്ടിയായിരിക്കും.



