സാങ്കേതിക തകരാറുകളും പ്രതികൂല കാലാവസ്ഥയും കാരണം മൂന്ന് തവണ മാറ്റിവെച്ച ആക്‌സിയം 4 ബഹിരാകാശ ദൗത്യത്തിന്റെ വിക്ഷേപണ തിയതി ഒടുവിൽ പ്രഖ്യാപിച്ചിരിക്കുന്നു. ജൂൺ 19-ന് ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനും (ഐഎസ്ആർഒ), ആക്‌സിയം സ്‌പേസും, സ്‌പേസ് എക്‌സും തമ്മിലുള്ള നിർണായക ഏകോപന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റും ഐഎസ്ആർഒയിലെ ബഹിരാകാശ യാത്രികനുമായ ശുഭാൻഷു ശുക്ല ഈ ചരിത്ര പ്രധാനമായ ദൗത്യത്തിൽ അന്താരാഷ്ട്ര സംഘത്തോടൊപ്പം പങ്കെടുക്കും. 1984-ൽ സോവിയറ്റ് യൂണിയന്റെ സൊയൂസ് ടി-11 വിക്ഷേപണത്തിൽ പങ്കെടുത്ത രാകേഷ് ശർമ്മയ്ക്കു ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ശുഭാൻഷു. കൂടാതെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകാനുള്ള അവസരവും അദ്ദേഹത്തിനുണ്ട്.
അമേരിക്ക, ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ ദൗത്യത്തിലുള്ളത്. ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം അമേരിക്കയെ പ്രതിനിധീകരിക്കുന്ന പെഗ്ഗി വിറ്റ്‌സൺ, പോളണ്ടിന്റെ സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് സംഘത്തിലുള്ളത്. ഫാൽക്കൺ 9 വിക്ഷേപണ വാഹനത്തിൽ കണ്ടെത്തിയ ലിക്വിഡ് ഓക്‌സിജൻ ചോർച്ചയടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങൾ സ്‌പേസ് എക്‌സ് എഞ്ചിനീയർമാർ പരിഹരിച്ചതായാണ് വിവരം
.
ഉത്തർപ്രദേശിലെ ലക്‌നൗ സ്വദേശിയായ ശുഭാൻഷു ശുക്ല ഇന്ത്യൻ എയർഫോഴ്‌സിലെ പൈലറ്റാണ്. 2006 ജൂണിൽ ഫൈറ്റർ വിങ്ങിന്റെ കമ്മീഷൻ ചെയ്യപ്പെട്ട ഇദ്ദേഹത്തിന് വിവിധ എയർക്രാഫ്റ്റുകളിലായി 2000 മണിക്കൂർ ഫ്‌ളൈറ്റ് അനുഭവമുണ്ട്. ഇന്ത്യൻ മണ്ണിൽ നിന്ന് ഇന്ത്യൻ പേടകത്തിൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമാവുന്നതിന് മുന്‍പ് ശുഭാൻഷു ഇപ്പോൾ ആക്‌സിയം മിഷൻ 4-ന്റെയും ഭാഗമാകുന്നത് ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ്.



